ക്രിക്കറ്റർ ആകാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, സൗജന്യമായി പഠിക്കാനാണു കളിച്ചതെന്ന് രാജസ്ഥാൻ താരം
Mail This Article
ജയ്പുർ ∙ ക്രിക്കറ്റ് താരമാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പണമില്ലാതെ പഠിക്കാനുള്ള എളുപ്പവഴി ആയതിനാലാണ് ക്രിക്കറ്ററാകാൻ തീരുമാനിച്ചതെന്നും രാജസ്ഥാൻ റോയൽസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ നാന്ദ്രെ ബർഗർ. ‘കേൾക്കുമ്പോൾ അദ്ഭുതം തോന്നാം. പക്ഷേ, ഒരു ക്രിക്കറ്ററാകാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പഠിക്കുന്ന സമയത്ത് ക്രിക്കറ്റ് ട്രയൽസിൽ പങ്കെടുത്താൽ സ്പോർട്സ് ക്വോട്ട വഴി സൗജന്യമായി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടുമായിരുന്നു.
അതാണ് എന്നെ ആകർഷിച്ചത്. സൗജന്യമായി പഠിക്കാൻ വേണ്ടിയാണ് സത്യത്തിൽ ഞാൻ ക്രിക്കറ്ററായത്. ക്രിക്കറ്റ് എനിക്ക് പഠനത്തിനുള്ള ബാക്കപ് പ്ലാൻ ആയിരുന്നു’– ഇരുപത്തിയെട്ടുകാരനായ ഇടംകൈ പേസർ പറഞ്ഞു. ക്രിക്കറ്റർ ആകുന്നതിനു മുൻപ് ടെന്നിസിലും സ്ക്വാഷിലും താൻ മത്സരിച്ചിരുന്നെന്നും ബർഗർ പറഞ്ഞു. ‘ടെന്നിസ് കളിച്ചിരുന്ന കാലത്ത് എനിക്ക് പുറംവേദന വന്നു. പരുക്കുമൂലം ടെന്നിസ് ഉപേക്ഷിക്കേണ്ട സ്ഥിതിയായി. അപ്പോഴാണ് എന്റെ യൂണിവേഴ്സിറ്റിയിലെ കായികാധ്യാപകൻ ക്രിക്കറ്റ് പരിശീലിക്കാൻ ആവശ്യപ്പെടുന്നത്.
അതുകേട്ടപ്പോൾ ഞാൻ ആദ്യം ചിരിച്ചു. ഒരു പേസ് ബോളറാകാനുള്ള വേഗം എനിക്കില്ലെന്നും ക്രിക്കറ്റ് ഉപജീവന മാർഗമാക്കാൻ താൽപര്യമില്ലെന്നും അദ്ദേഹത്തോടു ഞാൻ പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം ബോളിങ്ങിൽ ശ്രദ്ധകേന്ദ്രീകരിച്ചു. പരിശീലനം മൂലം ക്ലാസ് നഷ്ടപ്പെടുന്നതിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഒരു ആഭ്യന്തര ക്രിക്കറ്റ് ക്ലബ്ബിൽ നെറ്റ് ബോളറായാണ് ഞാൻ തുടങ്ങിയത്. വൈകാതെ ദേശീയ ടീമിലും അവിടെ നിന്ന് ഐപിഎലിലും അവസരം ലഭിച്ചു. അപ്പോഴും ഒരു ക്രിക്കറ്റർ ആകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല’– ബർഗർ പറഞ്ഞു. 50 ലക്ഷം രൂപയ്ക്കാണ് ഈ സീസണിൽ ബർഗർ രാജസ്ഥാനിൽ എത്തിയത്.