Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരിതയുടെ കത്തിലെ നാലുപേജ് പിന്നീട് കൂട്ടിച്ചേർത്തത്, പിന്നിൽ ഗണേഷ്: ഫെനി

Feni Balakrishnan

കൊച്ചി∙ സരിത നായരുടെ വിവാദമായ കത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നുവെന്ന് ദീര്‍ഘകാലം സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. 21 പേജ് മാത്രമാണ് ആദ്യ കത്തില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് ഇത് 25 പേജായത് കെ.ബി. ഗണേഷ്കുമാറിന്റെ ഇടപെടലോടെയാണെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

കോൺഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇങ്ങനെയാണ് കൂട്ടിച്ചേർത്തത്. ആദ്യ കത്തില്‍ ലൈംഗിക ആരോപണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ ബന്ധുവായ ശരണ്യ മനോജാണ്. ഇത് തനിക്ക് മാത്രമാണ് അറിയാവുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് താന്‍ ചോദിച്ചിരുന്നു. ഇനി ഏതായാലും ഗണേഷിന് മന്ത്രിയാകാന്‍ പറ്റില്ല, അതുകൊണ്ട് ചിലര്‍ക്കൊക്കെ പണി കൊടുത്തേ പറ്റൂ എന്നായിരുന്നു മറുപടി- ഫെനി പറഞ്ഞു.

സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗമായി ഉൾകൊള്ളിച്ചിരുന്ന സരിതയുടെ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് ഫെനിയുടെ വെളിപ്പെടുത്തൽ.

സരിതയുടെ കത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ സോളർ കമ്മിഷൻ എന്താണു ചെയ്തതെന്നും 21 പേജുള്ള കത്താണു തയാറാക്കിയതെന്നു ജയിൽ സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയിരുന്നുവെന്നും ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഫെനി ബാലകൃഷ്ണന്റെ വാർത്താ സമ്മേളനത്തിൽനിന്ന്

2015 മാർച്ച് 13നാണ് സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായത്. രണ്ടുവർഷം മുൻപ് തയാറാക്കിയ കത്താണ് ഇപ്പോൾ സോളർ കമ്മിഷനു മുന്നിൽ ഹാജരാക്കിയത്. ഇതേക്കുറിച്ച് അറിയാവുന്നത് തനിക്കു മാത്രമാണ്. 21 പേജുള്ള കത്ത് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വാങ്ങി വായിച്ചുനോക്കി എഴുതി ഒപ്പിട്ടു നൽകിയതായി മൊഴിയുണ്ടായിരുന്നു. എന്നാൽ അത് കമ്മിഷൻ ശ്രദ്ധിച്ചിരുന്നിരിക്കില്ല. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സാഹചര്യം ഉടലെടുക്കുമായിരുന്നില്ല.

നേതാക്കന്മാരിൽ ചിലരുടെ പേരുകളും ലൈംഗികാരോപണങ്ങളും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ്. ശരണ്യ മനോജ് കൊണ്ടുവന്ന പേപ്പറുകളിലെ വിവരങ്ങൾ ‍ഞങ്ങളെ വായിച്ചു കേൾപ്പിച്ചു. താൻ മാത്രമാണ് അന്നതിനെ എതിർത്തത്. സരിത ഒന്നും മിണ്ടിയില്ല. എന്തിനാണ് ലൈംഗികാരോപണം എഴുതിച്ചേർക്കുന്നതെന്നു ചോദിച്ചിരുന്നു. ഗണേഷിന് ഇനി മന്ത്രിയാകാൻ പറ്റില്ല. അതിനാൽ ആർക്കെങ്കിലും ഒരു പണി കൊടുക്കേണ്ടേയെന്നാണ് ശരണ്യ മനോജ് പറഞ്ഞത്. താൻ തിരിച്ചൊന്നും പറഞ്ഞില്ല. അത് സരിതയുടെ കയ്യിൽ കൊടുത്തു. അവർ അതു വായിച്ചുനോക്കി. അത് അതേപടി കത്തിൽ ചേർക്കുകയായിരുന്നു. അതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സരിതയുടെ കത്തിൽ ആർക്കെതിരെയും ലൈംഗികാരോപണങ്ങൾ ഉണ്ടായിരുന്നില്ല. അത് 2015 മാർച്ച് 13നു കൂട്ടിച്ചേർത്തതാണ്.

കത്തിന്റെ ആദ്യപേജിൽ തന്നെ പലരും ദ്രോഹിച്ചിട്ടുണ്ടെന്നായിരുന്നു സരിത പറഞ്ഞിരുന്നത്. അല്ലാതെ മറ്റാരോപണങ്ങളുണ്ടായിരുന്നില്ല. രണ്ടാം പേജിലേക്കെത്തുമ്പോഴാണ് ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്നത്. അത് ഗണേഷിന്റെ നിർദേശപ്രകാരം കൂട്ടിച്ചേർത്തതാണ്. ജയിലിലായിരിക്കുമ്പോൾ എഴുതിയ കത്ത് ഗണേഷിന്റെ പിഎയുടെ കയ്യിൽ മാത്രമേ നൽകാവൂവെന്ന് സരിത നിർദേശിച്ചിരുന്നു. അതുതന്നെയാണ് താൻ ചെയ്തത്. ഗണേഷിന്റെ കാറിലെത്തി പ്രദീപ് തന്റെ കയ്യിൽനിന്ന് കത്തുവാങ്ങി. കത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ കമ്മിഷനിൽ വിചാരണ ചെയ്തപ്പോൾ പറയാൻ കമ്മിഷൻ തന്നെ അനുവദിച്ചില്ല, വക്കീൽ ചോദിച്ചപ്പോൾ ഫെനി അതുപറയാനല്ല ഇവിടെ ഇരിക്കുന്നതെന്ന് കമ്മിഷൻ പറഞ്ഞിരുന്നു. അതിനാലാണ് അതെനിക്ക് പറയാൻ കഴിയാഞ്ഞത്.

കമ്മിഷന്റെ നിലപാടുകൾ പക്ഷപാതപരമാണെന്ന് ആദ്യം തന്നെ തനിക്കും സരിതയ്ക്കും മനസിലായിരുന്നു. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. തമ്പാനൂർ രവി പറഞ്ഞിട്ടാണെന്നാണ് അന്നു പറഞ്ഞത്. എന്നാൽ അതായിരുന്നില്ല സത്യാവസ്ഥ. അന്നത്തെ സർക്കാരിനെതിരെ എന്തെങ്കിലും പറയാൻ ജസ്റ്റിസ് ശിവരാജൻ പലതവണ നിർബന്ധിച്ചിരുന്നു. അന്ന് ശിവരാജൻ സാറിന്റെ നിലപാട് ശരിയല്ലെന്നും ഹൈക്കോടതിയിൽ പോകണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു. ബിജു രാധാകൃഷ്ണനും ജസ്റ്റിസ് ശിവരാജനെതിരെയും സെക്രട്ടറി ദിവാകരനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ചില നേതാക്കന്മാരുടെ പേരു പറയണമെന്നു പറഞ്ഞ് ദിവാകരൻ തന്നെ സ്വാധീനിച്ചുവെന്ന് മൊഴി നൽകാൻ ബിജു തയാറായപ്പോൾ അതിന് അനുവദിച്ചിരുന്നില്ലെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

യഥാർഥ കത്ത് ഏത് ?

നാലു കത്തുകളാണു സരിതയുടേതായി പല ഘട്ടങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞത്. 1) പത്തനംതിട്ട ജയിലിൽ കിടക്കുമ്പോൾ സരിത എഴുതി 2013 ജൂലൈ 24ന് അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ ഏൽപിച്ചത്. 2) 2016 ഏപ്രിൽ മൂന്നിന് ഒരു ചാനൽ പുറത്തുവിടുകയും സരിത നിഷേധിക്കുകയും ചെയ്ത കത്ത്. 3) തിരുവനന്തപുരത്തു പത്രസമ്മേളനത്തിൽ സരിത ഉയർത്തിക്കാട്ടുകയും മാധ്യമ ഫൊട്ടോഗ്രഫർമാർ പകർത്തുകയും ചെയ്ത കത്ത്. 4) ഇപ്പോൾ കമ്മിഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ കത്ത്. ഈ നാലു കത്തിലും തീയതി ഒന്നുതന്നെ. 

ആദ്യത്തെ കത്ത് ഫെനി, ഗണേഷ്കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കുമാർ, ആർ.ബാലകൃഷ്ണപിള്ള, അദ്ദേഹത്തിന്റെ മുൻ പിഎ മനോജ് കുമാർ എന്നിവരെ കാണിച്ചതായും റിപ്പോർട്ടിലുണ്ട്. സരിത ജയിൽ മോചിതയായപ്പോൾ കത്ത് മടക്കിനൽകിയെന്നും പറയുന്നു (ഈ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്ന് അന്നത്തെ ജയിൽ ഡിജിപി: അലക്സാണ്ടർ ജേക്കബ് കമ്മിഷനു മൊഴി നൽകിയിട്ടുണ്ട്). അതേസമയം, കമ്മിഷൻ റിപ്പോർട്ടിനൊപ്പമുള്ള കത്തിൽ ഉമ്മൻചാണ്ടിയുടെ പേരുണ്ട്. അതുകൊണ്ടാണു കത്ത് വ്യാജമാണെന്ന് അദ്ദേഹം ആരോപിക്കുന്നത്.