കടന്നു പോകുന്നു 2023; പോയവർഷത്തിൽ നമ്മെ വിസ്മയിപ്പിച്ച കുട്ടികൾ
Mail This Article
ധാരാളം കുട്ടികൾ 2023ൽ അവരുടേതായ സംഭാവനകൾ നൽകി. ഇക്കൂട്ടത്തിൽ ധാരാളം ഇന്ത്യൻ കുട്ടികളുമുണ്ട്. 17 വയസ്സുകാരനായ രമേഷ് ബാബു പ്രഗ്നാനന്ദ കഴിഞ്ഞ വർഷം ചെസ്സിലെ വമ്പൻ കളിക്കാരനായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി. കേവലം 12 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ചെസ്സിൽ ഗ്രാൻഡ്മാസ്റ്ററായ പ്രഗ്നാനന്ദ തമിഴ്നാട് സ്വദേശിയാണ്.
കാലാവസ്ഥാ ഉച്ചകോടി എന്നു കേട്ടിട്ടുണ്ടോ കൂട്ടുകാർ. നമ്മുടെ പരിസ്ഥിതിയെയും കാലാവസ്ഥാ ഘടനയെയും സംരക്ഷിക്കാനും ഭൂമിയുടെ ആരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണ് ഇത്. 2023ൽ ഈ ഉച്ചകോടി നടന്നത് ദുബായിലാണ്. അന്നത്തെ ഉച്ചകോടിയിൽ ഒരു ഇന്ത്യൻ പെൺകുട്ടി ശ്രദ്ധനേടിയിരുന്നു. ഉച്ചകോടിയിലെ വേദിയിലേക്ക് പ്രതിഷേധവുമായി പൊടുന്നനെ എത്തിയ ലിസിപ്രിയ കൻഗുജമാണ് ഇത്. 12 വയസ്സുകാരിയായ ലിസിപ്രിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിനെതിരെയാണ് ഉച്ചകോടിയിൽ പ്രസംഗിച്ചത്.
ടൈഗർ വുഡ്സിലൂടെയും മറ്റും ഇന്ത്യയിൽ ധാരാളം ശ്രദ്ധ നേടിയ കായികയിനമാണ് ഗോൾഫ്. ഈ കളിയിൽ ശ്രദ്ധേയ സാന്നിധ്യമാകുകയാണ് ആവണി പ്രശാന്ത് എന്ന 16 കാരി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ആവണിയാണ്. 3 വയസ്സുമുതൽ ഗോൾഫ് അഭ്യസിച്ചുതുടങ്ങിയതാണ് ആവണി.
അതുപോലെ തന്നെ അമ്പെയ്ത്ത് മത്സരത്തിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായത് ഇന്ത്യക്കാരിയായ അദിതി ഗോപിചന്ദാണ്.
ശാസ്ത്രരംഗത്ത് വലിയൊരു നേട്ടമാണ് ഇന്ത്യൻ വംശജയായ ശ്രീപ്രിയ കാൽഭാവി നേടിയത്. യുഎസിലെ പ്രശസ്തമായ 3എം യങ് സയന്റിസ്റ്റ് ചാലഞ്ചിലാണ് ശ്രീപ്രിയ രണ്ടാം സ്ഥാനം നേടിയത്. കലിഫോർണിയയിലെ ലിൻബ്രൂക് ഹൈസ്കൂളിൽ നിന്നുള്ള ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ശ്രീപ്രിയ. ഗുളികരൂപത്തിലോ ഇഞ്ചക്ഷൻ വഴിയോ അല്ലാതെ മരുന്ന് ശരീരത്തിലെത്തിക്കാൻ പറ്റുന്ന മൈക്രോനീഡിൽ പാച്ച് വികസിപ്പിച്ചതാണ് ശ്രീപ്രിയയ്ക്ക് പേറ്റന്റ് നേടിക്കൊടുത്തത്.
3എം മത്സരത്തിൽ കഴിഞ്ഞവർഷം 5 ഇന്ത്യൻ വംശജരായ കുട്ടികളാണ് ഗ്രാൻഡ് ഫിനാലെയിലെത്തിയത്.