ജലസംഭരണിയിൽ നിന്നുള്ള വെള്ളം ശുദ്ധമല്ലെന്ന് പരാതി
Mail This Article
ചെങ്ങന്നൂർ ∙ കൊല്ലകടവ് മാർക്കറ്റിലെ ജല അതോറിറ്റിയുടെ ജലസംഭരണിയിൽ നിന്നുള്ള വെള്ളം ശുദ്ധീകരിക്കണമെന്ന് ആവശ്യം. പഞ്ചായത്തിലെ 13 വാർഡുകളിലേക്കു ജലവിതരണം നടത്തുന്നത് ഇവിടെ നിന്നാണ്. ബാക്കിയുള്ള 2 വാർഡുകളിലേക്കു തുരുത്തിമേലിലെ ജലസംഭരണിയിൽ നിന്നാണു ജലവിതരണം നടത്തുന്നത്. കൊല്ലകടവിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നു ശുദ്ധീകരിച്ച വെള്ളം രണ്ടു ജലസംഭരണികളിലേക്കും എത്തുന്നുണ്ടെങ്കിലും മാർക്കറ്റിലെ ജലസംഭരണിയിലേക്കു പമ്പ് ഹൗസിൽ നിന്നു നേരിട്ടാണു (ട്രീറ്റ്മെന്റ് നടത്താതെ) വെള്ളമെത്തുന്നത്. കൂടാതെ മാർക്കറ്റിലെ ജലസംഭരണിക്കു ശരിയായ അടപ്പ് ഇല്ലാത്തതിനാൽ പക്ഷികൾ മത്സ്യ–മാംസ അവശിഷ്ടങ്ങൾ നിക്ഷേപിക്കാറുണ്ടെന്നും വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിൽ താലൂക്ക് പ്രസിഡന്റ് വി.ബി.പ്രസന്നൻ പറഞ്ഞു. മുഴുവൻ വാർഡുകളിലും ഫിൽറ്റർ ചെയ്ത ശുദ്ധജലം വിതരണം ചെയ്യാൻ നടപടി ആവശ്യപ്പെട്ടു കൗൺസിലിന്റെ നേതൃത്വത്തിൽ ഗുണഭോക്താക്കൾ ജല അതോറിറ്റി സെക്ഷൻ ഓഫിസുകളിൽ നിവേദനം നൽകി.