ADVERTISEMENT

ആലപ്പുഴ ∙ വോട്ടെടുപ്പു കേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും കണ്ട നീണ്ട നിര പോളിങ് ശതമാനത്തിൽ പ്രതിഫലിച്ചില്ല. വെയിൽ കനത്ത ശേഷം വൈകിട്ടു വരെ പല ബൂത്തുകളിലും ഒരാൾ പോലും ക്യൂവിൽ ഇല്ലാതിരുന്നതു കൂടി കണക്കാക്കിയാൽ വ്യക്തമാകും കാര്യം. കാലാവസ്ഥയെ മാത്രം പഴിക്കാനാകുമോ? വോട്ടർമാരിൽ പൊതുവെ താൽപര്യക്കുറവു പ്രകടമായിരുന്നോ? അതു പക്ഷേ, രാഷ്ട്രീയ നേതാക്കൾ സമ്മതിച്ചു തരില്ല. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞു. 2019ലേതുമായി താരതമ്യം ചെയ്താൽ ആലപ്പുഴയിൽ കുറഞ്ഞത് 5.3%. 2019ൽ 80.35%, ഇത്തവണ 75.05. മാവേലിക്കരയിലെ കുറവാണു വലുത് – 8.38% (2019ൽ 74.33, ഇത്തവണ 65.95).

പോളിങ് കുറഞ്ഞതു ബാധിക്കുമെന്ന് ഒരു മുന്നണിയും പറയുന്നില്ല. കഴിഞ്ഞ തവണത്തെക്കാൾ പ്രവർത്തനം ഏറെ മെച്ചപ്പെട്ടിരുന്നെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ പറഞ്ഞു. 3 ആഴ്ച എല്ലാവരും കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലം തീർച്ചയായും ലഭിക്കും. നല്ല ഭൂരിപക്ഷം നേടുമെന്നു പറഞ്ഞ വേണുഗോപാൽ എത്ര വോട്ടെന്നു പറയുന്നില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം പ്രകടമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വോട്ട് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

ജയം ഉറപ്പെന്നും ഭൂരിപക്ഷം 50000 വരെയെത്താമെന്നുമാണ് എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ പക്ഷം. എത്ര കുറഞ്ഞാലും 25000ൽ താഴെ പോകില്ലെന്നും. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ഇതുവരെ പറഞ്ഞതൊന്നും തെറ്റിയില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. കഴിഞ്ഞ തവണത്തെ യുഡിഎഫ് തരംഗത്തെ അതിജീവിച്ച മണ്ഡലമാണ് ആലപ്പുഴയെന്നത് എൽഡിഎഫിന്റെ സ്വാധീനം വ്യക്തമാക്കുന്നെന്നു മുന്നണി നേതാക്കൾ ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഉന്നയിച്ച വിഷയങ്ങളും മുദ്രാവാക്യങ്ങളും ജനം സ്വീകരിച്ചിട്ടുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ.

തീരദേശത്തു ഗണ്യമായ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ജയം ഉറപ്പാണെന്നും പറയുന്ന എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ അതിന്റെ സൂചനകൾ എതിർപക്ഷത്തുനിന്ന് ഉണ്ടായതും ചൂണ്ടിക്കാട്ടി. തീരദേശത്തു ബാഹ്യശക്തികളുടെ സ്വാധീനമുണ്ടായെന്ന വിധത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞതെന്നും അതു തങ്ങളുടെ പ്രചാരണം വിജയിച്ചതിന്റെ സൂചനയാണെന്നും ശോഭ പറഞ്ഞു. എന്നും എൽഡിഎഫിനൊപ്പം നിൽക്കുന്ന മേഖലയാണു തീരദേശം. അവിടെ മാറ്റമുണ്ടായെങ്കിൽ അതു ജയത്തിലെത്തിക്കും. മറ്റു മുന്നണികൾക്കു മുൻതൂക്കമുള്ള മേഖലകളിലും തനിക്ക് അനുകൂലമായ പ്രതികരണമുണ്ടായെന്നാണു ശോഭയുടെ വിശ്വാസം.

പല വിലയിരുത്തലുകൾ വരുന്നുണ്ടെന്നും എല്ലാം വിജയം ഉറപ്പാക്കുന്നതാണെന്നും മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിർത്തുകയെങ്കിലും ചെയ്യുമെന്നും ഒരുപക്ഷേ, അതിലും കൂടിയേക്കുമെന്നും ആത്മവിശ്വാസം. വിശദമായ കണക്കുകൾ വരുമ്പോൾ അതു വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. എതിർഘടകങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എപ്പോഴും കൂടെയുള്ളയാൾ എന്ന പ്രചാരണം വോട്ടർമാർ സ്വീകരിച്ചിട്ടുണ്ടെന്നാണു നേതാക്കളുടെ നിഗമനം.

അരലക്ഷത്തിൽ കുറയാത്ത ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺ കുമാർ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ അട്ടിമറിയും പ്രതീക്ഷിക്കുന്നുണ്ട്. കാലാകാലങ്ങളായി യുഡിഎഫ് അവകാശപ്പെടുന്ന സമുദായ പിന്തുണ പോലുള്ള ചില ഘടകങ്ങളും ഇത്തവണ അനുകൂലമായിരുന്നു. എൽഡിഎഫ് വോട്ടുകൾ കൃത്യമായി ചെയ്യിച്ചിട്ടുണ്ട്. അതിനു കണിശമായ സംവിധാനമുണ്ടായിരുന്നു.

യുഡിഎഫിനു സ്വാധീനമുണ്ടായിരുന്ന വിഭാഗങ്ങളിലെ പലരും വോട്ട് ചെയ്യാൻ എത്താതിരുന്നത് തനിക്ക് അനുകൂലമാകുമെന്നും അരുൺ വിലയിരുത്തുന്നു.3 ലക്ഷം വോട്ട് നേടാൻ കഴിയുമെന്നും എങ്കിൽ താൻ ജയിക്കുമെന്നും എ‍ൻഡിഎ സ്ഥാനാർഥി ബൈജു കലാശാല. ജയം ഉറപ്പാണ് പക്ഷേ, ഭൂരിപക്ഷം പറയാൻ കഴിയില്ല. 2 ലക്ഷം അടിസ്ഥാന വോട്ടുകൾ ഇവിടെ എൻഡിഎയ്ക്കുണ്ട്. അത് അചഞ്ചലമാണ്. അതുകൂടാതെ ഇത്തവണ  ഒരു ലക്ഷം വോട്ട് കൂടി കിട്ടുമെന്നു തന്നെയാണു ബൈജുവിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com