വണ്ണംകുറയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ മരണം: ആശുപത്രിക്കെതിരെ കടുത്ത നടപടിക്ക് ശുപാർശ
Mail This Article
ചെന്നൈ ∙ അമിതവണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയയ്ക്കു വിധേയനായ യുവാവ് മരിച്ച സംഭവത്തിൽ പമ്മലിലെ ആശുപത്രിക്കെതിരെ കടുത്ത നടപടിക്കു ശുപാർശ ചെയ്തു വിദഗ്ധ സമിതി റിപ്പോർട്ട്. ശസ്ത്രക്രിയ നടത്താൻ ആവശ്യമായ സൗകര്യങ്ങളോ വിദഗ്ധരോ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നാണു സമിതിയുടെ കണ്ടെത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ആശുപത്രിയുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. പുതുച്ചേരി മുത്തിയാൽപെട്ട് സ്വദേശി ഹേമചന്ദ്രനാണ് (26) പമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ‘ലൈപോസക്‌ഷൻ’ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ശസ്ത്രക്രിയ ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കകം ഹേമചന്ദ്രനു ഹൃദയാഘാതം സംഭവിച്ചതായായിരുന്നു ആശുപത്രിയുടെ വിശദീകരണം.
വിശദമായ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പിലെ ജോയിന്റ് ഡയറക്ടർമാർ അടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്കു മുൻപ് മാതാപിതാക്കളുടെ സമ്മതപത്രം വാങ്ങിയിരുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.ഐടി ജീവനക്കാരനായ ഹേമചന്ദ്രൻ കഴിഞ്ഞ വർഷമാണു പമ്മലിലെ ഡോക്ടറെ ബന്ധപ്പെടാൻ തുടങ്ങിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശരീരഭാരം കുറയ്ക്കുന്നതു സംബന്ധിച്ച് ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ആകൃഷ്ടനായാണ് ഇയാൾ ചികിത്സ തേടിയത്. ഹേമചന്ദ്രന്റെ ശരീരഭാരം 150 കിലോ വരെ വർധിച്ചിരുന്നു. സെൽവനാഥൻ, രാജലക്ഷ്മി ദമ്പതികളുടെ മക്കളായ ഇരട്ടകളിൽ ഇളയയാളാണ് ഹേമചന്ദ്രൻ. ഹേമരാജനാണ് സഹോദരൻ.