ADVERTISEMENT

കൊച്ചി/ഡൽഹി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഏകദേശം 12,800– 13,000 ടൺ ചാരമുണ്ടായിട്ടുണ്ടാകാമെന്നു പഠന റിപ്പോർട്ട്. തീപിടിച്ച മാലിന്യക്കൂമ്പാരത്തിൽ ഏകദേശം 95,932 ടൺ ചാരം കലർന്ന മണ്ണ് കിടക്കുന്നുണ്ട്. 8151 ടൺ മാലിന്യം (3.9%) പാതി കത്തിയ നിലയിലാണ്. തീപിടിച്ച ഭാഗത്ത് ഏകദേശം 1.05 ലക്ഷം ടൺ മാലിന്യം കത്താതെ കിടക്കുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.  സയൻസ് ആൻഡ് ടെക്നോളജിയുടെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറിനിസ്റ്റ്) പഠന റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിനു സമർപ്പിച്ചു.

ബ്രഹ്മപുരത്ത് ഏകദേശം 95,249 ചതുരശ്രമീറ്റർ സ്ഥലത്താണു തീ പടർന്നത് ഇവിടെ ഏകദേശം 2.09 ലക്ഷം ടൺ മാലിന്യമാണു കെട്ടിക്കിടന്നിരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ മാലിന്യം കെട്ടിക്കിടന്നത് സെക്ടർ 1 ബിയിലാണ്– 1.1 ലക്ഷം ടൺ. ഇതിൽ 4500 ടൺ മാലിന്യം പാതി കത്തിയ നിലയിലാണ്. 51,000 ടൺ ചാരം കലർന്ന മണ്ണാണ്. സെക്ടർ 1 എയിൽ 41,000 ടൺ മാലിന്യമാണു കെട്ടിക്കിടന്നിരുന്നത്. ഇതിൽ 20,592 ടൺ മാലിന്യം കത്താതെ കിടക്കുന്നു. 1603 ടൺ മാലിന്യം പാതി കത്തിയ നിലയിലും 18866 ടൺ ചാരം കലർന്ന മണ്ണുമാണ്.

മാലിന്യം കത്തിയുണ്ടായ ചാരം ഏറ്റവും കൂടുതൽ കിടക്കുന്ന സെക്ടർ1 ബിയിലെ സ്ഥലം വീണ്ടെടുക്കുന്ന പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കണം. വിഷപദാർഥങ്ങളടങ്ങിയ ചാരം കലർന്ന ഈ മണ്ണ് താഴ്ന്ന സ്ഥലങ്ങൾ നികത്താനായി ഉപയോഗിക്കരുത്. പകരം ശാസ്ത്രീയമായി ക്യാപ്പിങ് നടത്തണം. വെള്ളപ്പൊക്കം ബാധിക്കാത്ത ഭാഗത്തു മാത്രമേ ക്യാപ്പിങ് നടത്താവൂയെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ആർഡിഎഫ് നീക്കണം

ബ്രഹ്മപുരത്ത് ബയോമൈനിങ് നടത്തി ശേഖരിക്കുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർഡിഎഫ്) അവിടെ സൂക്ഷിക്കരുതെന്നും അതു തീപിടിത്തത്തിനു കാരണമാകുമെന്നും നിസ്റ്റിന്റെ പഠന റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ആർഡിഎഫ് ബ്രഹ്മപുരത്തു സൂക്ഷിക്കുന്നതു തീപിടിത്തത്തിനു കാരണമാകുമെന്നു ‘ബ്രഹ്മപുരം തീപിടിത്തത്തിനു’ മുൻപു തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കൊച്ചി കോർപറേഷനോ കരാർ കമ്പനിയായ സോണ്ട ഇൻഫ്രാടെക്കോ ചെറുവിരലനക്കിയിരുന്നില്ല.മാലിന്യത്തിലെ പുനരുപയോഗിക്കാൻ കഴിയാത്തതും എന്നാൽ സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി കത്തിക്കാൻ ഉപയോഗിക്കാവുന്നതുമായ വസ്തുക്കളാണ് ആർഡിഎഫ്. ബ്രഹ്മപുരത്തിന്റെ തന്നെ ഒരു ഭാഗത്തു കൂന കൂട്ടിയിട്ടിരിക്കുന്ന ആർഡിഎഫ് വെല്ലുവിളിയാണ്.

മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് ആരംഭിക്കുന്നതു വരെ ആർഡിഎഫ് ബ്രഹ്മപുരത്തു സൂക്ഷിക്കാൻ കഴിയില്ല. അത് എത്രയും വേഗം സിമന്റ് കമ്പനികളിൽ ചൂളയിൽ കത്തിക്കാനായി കൈമാറണം. മണിക്കൂറിൽ 120 ടൺ മാലിന്യം ബയോമൈനിങ് നടത്തുന്നുവെന്നാണു കമ്പനി പറയുന്നത്. എന്നാൽ അത്രയും ടൺ ബയോമൈനിങ് നടത്താനുള്ള സൗകര്യങ്ങൾ അവിടെയില്ല.  മഴയെത്തുന്ന ജൂൺ ആദ്യവാരത്തിനു മുൻപു മാലിന്യം നീക്കണമെങ്കിൽ ശേഷി മണിക്കൂറിൽ 240 ടണ്ണായി ഉയർത്തണം. ദിവസം 18 മണിക്കൂർ ജോലി ചെയ്യുകയും വേണം, റിപ്പോർട്ട് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com