അനുവദിച്ച തീയതി റദ്ദാക്കി; പുതിയ തീയതി കിട്ടുന്നില്ല: ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വത്തിൽ
Mail This Article
കാക്കനാട്∙ അനുവദിച്ച തീയതി റദ്ദാക്കിയതിനെ തുടർന്നു ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വത്തിലായ അപേക്ഷകർ ആർടി ഓഫിസിലെത്തി പ്രതിഷേധിച്ചു. കേരളത്തിനു പുറത്തു ജോലിക്കും പഠിക്കാനും പോകേണ്ടവർ ഉൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി വേണമെന്ന് ആവശ്യപ്പെട്ട് ആർടി ഓഫിസിലെത്തിയത്. ആർടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നതിനാൽ ജോയിന്റ് ആർടിഒ കെ.ആർ.സുരേഷിന്റെ ചേംബറിലേക്ക് കൂട്ടത്തോടെ കയറിയ അപേക്ഷകർ തങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു. ദിവസങ്ങൾ ശ്രമിച്ച ശേഷമാണ് തീയതി കിട്ടിയതെന്നും അതു റദ്ദാക്കിയതു ന്യായമല്ലെന്നും അപേക്ഷകർ വാദിച്ചു.
നേരത്തെ ലഭിച്ച തീയതി പുനഃസ്ഥാപിച്ചു ഡ്രൈവിങ് ടെസ്റ്റ് നടത്തണമെന്നായിരുന്നു അപേക്ഷകരുടെ ആവശ്യം. അതേസമയം ആർടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന മറുപടിയാണ് ജോയിന്റ് ആർടിഒ നൽകിയത്. സംസ്ഥാന തലത്തിൽ നടപ്പാക്കിയ പരിഷ്കാരമാണ്. അപേക്ഷകരുടെ പരാതി മുകളിലേക്ക് അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. അപേക്ഷകർക്ക് തീയതി കിട്ടാതായതോടെ ഡ്രൈവിങ് സ്കൂളുകാരും പ്രതിസന്ധിയിലാണ്. പല അപേക്ഷകരും സ്കൂളിലെത്തിയും പരാതി പറയുന്നുണ്ട്.
പുതിയ തീയതി കിട്ടുന്നില്ല...
ഡ്രൈവിങ് ടെസ്റ്റിന് പുതിയ തീയതി എടുക്കാൻ ശ്രമിച്ചിട്ടും ലഭിക്കുന്നില്ലെന്ന് പരാതി. എറണാകുളം ആർടിഒയുടെ പരിധിയിൽ നിത്യേനെ 20–25 പേർക്കു മാത്രമാണ് തീയതി ലഭിക്കുന്നത്. അതും ജൂൺ അവസാനം വരെ പൂർത്തിയായി കഴിഞ്ഞു. ഡ്രൈവിങ് ലേണേഴ്സ് പരീക്ഷ വിജയിച്ചവർ വാഹനമോടിച്ചു കാട്ടുന്ന ഡ്രൈവിങ് ടെസ്റ്റിനായി മാസങ്ങൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. നിത്യേന 20 പേരെ മാത്രം ഡ്രൈവിങ് ടെസ്റ്റിനു വിധേയരാക്കിയാൽ മതിയെന്നാണ് ട്രാൻസ്പോർട് കമ്മിഷണറുടെ നിർദേശം. നേരത്തെ പരാജയപ്പെട്ട 10 പേരെയും പരിഗണിക്കും. നിത്യേനെ 100–120 പേരെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നിടത്താണ് എണ്ണം നാലിലൊന്നായി വെട്ടിക്കുറച്ചത്.