‘കുടിക്കാൻ വെള്ളം ചോദിച്ച് എത്തി; വീടിനുള്ളിലേക്കു കയറി മാല പൊട്ടിക്കാൻ ശ്രമം, കൊലപാതകം’
Mail This Article
അടിമാലി ∙ കുര്യൻസ് പടി നെടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ. കൊല്ലം കിളിമാനൂർ എംജി നഗർ സേവ്യർ കോട്ടേജിൽ അലക്സ് യേശുദാസ് (35), ഇയാളുടെ സുഹൃത്ത് കൊല്ലം ഡീസന്റ് മുക്ക് കല്ലുവിളക്കുന്നേൽ കവിത (36) എന്നിവരെയാണു പാലക്കാട്ടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണശ്രമത്തിനിടെയാണു പ്രതികൾ കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.
13നു വൈകിട്ട് 4.45നും 5.50നും ഇടയിലാണു സംഭവമെന്നു പൊലീസ് പറഞ്ഞു. ഈ സമയത്തു ഫാത്തിമയുടെ മകൻ വീട്ടിലില്ലായിരുന്നു. വാടകവീട് അന്വേഷിച്ചെത്തിയ പ്രതികൾ 11നു ഫാത്തിമയെ പരിചയപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. അടിമാലി ഇഎസ്ഐ ഡിസ്പെൻസറി ജീവനക്കാരെന്ന വ്യാജേനയാണു വീട് തിരഞ്ഞത്. പിന്നീടു 13നു വൈകിട്ടെത്തിയ പ്രതികൾ കുടിക്കാൻ വെള്ളം ചോദിച്ചു. പിന്നാലെ വീടിനുള്ളിലേക്കു കയറി ഫാത്തിമയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു.
ബഹളമുണ്ടാക്കിയതോടെ കവിത വായ പൊത്തിപ്പിടിച്ചെന്നും അലക്സ് കത്തികൊണ്ട് കുത്തിയെന്നും ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു.പിന്നീടു 2 പവന്റെ മാലയും ഒരു വളയും ഊരിയെടുത്ത് മുറിയിൽ മുളകുപൊടി വിതറിയ ശേഷം പ്രതികൾ കടന്നുകളഞ്ഞു. ടൗണിലെത്തി മാല പണയംവച്ച് 60,000 രൂപ വാങ്ങി. പിന്നീടു ടാക്സിയിൽ കോതമംഗലത്തെത്തി. അവിടെനിന്ന് എറണാകുളത്തെത്തി മുറിയെടുത്തു താമസിച്ചശേഷം തമിഴ്നാട്ടിലേക്കു കടക്കുന്നതിനായി കെഎസ്ആർടിസിയിൽ സഞ്ചരിക്കുമ്പോൾ പാലക്കാട്ടുനിന്ന് 14ന് ഉച്ചയോടെയാണ് അറസ്റ്റിലായത്.