വേനൽച്ചൂട് കടുത്തു; മലയോര മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷം
Mail This Article
ചെറുപുഴ∙ വേനൽച്ചൂട് കടുത്തതോടെ കണ്ണൂർ- കാസർകോട് ജില്ലകളുടെ മലയോര മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. തേജസ്വിനിപ്പുഴയുടെയും തിരുമേനിപ്പുഴയുടെയും പല ഭാഗങ്ങളും വറ്റിവരണ്ടതോടെയാണു മലയോരത്ത് ജലക്ഷാമം രൂക്ഷമായത്. തേജസ്വിനിപ്പുഴയുടെ കൊല്ലാട പാലത്തിനു താഴെ ഭാഗം പൂർണമായും വറ്റിവരണ്ടു.
ഇതോടെ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളും കടുത്ത ദുരിതത്തിലായി. ഇതിനു പുറമേ ജലസേചനം നിലച്ചതോടെ പ്രദേശത്തെ കൃഷികൾ ഉണങ്ങി നശിക്കാനും തുടങ്ങി. വേനൽമഴ ലഭിക്കാത്തതും ഈ വർഷം കടുത്ത ചൂടുമാണു ജലക്ഷാമം രൂക്ഷമാകാൻ കാരണമായത്. പുഴകൾ വറ്റിവരണ്ടതോടെ കിണറുകളിലെ ജലനിരപ്പും വൻതോതിൽ കുറഞ്ഞു.
ഇതിനു പുറമേ പുഴത്തീരത്തു നിർമിച്ച പല കുടിവെള്ളപദ്ധതികളിൽ നിന്നു വെള്ളം ലഭിക്കാത്ത സ്ഥിതിയുമായി. ചെറുപുഴ പഞ്ചായത്തിലെ ചുണ്ട വിളക്കുവട്ടം, മേലുത്താന്നി, കക്കോട്, ഹാജിമുക്ക്, മച്ചിയിൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെളളക്ഷാമം രൂക്ഷമാണ്. ഈ പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെളള വിതരണം ആരംഭിച്ചിട്ടുണ്ട്.
വേനൽച്ചൂട് കടുത്തതോടെ കൃഷികളും വ്യാപകമായി നശിക്കാൻ തുടങ്ങി. കമുക്, വാഴ, കശുമാവ് തുടങ്ങിയ കൃഷികളാണു നശിക്കുന്നത്. ചൂട് രൂക്ഷമായത് കശുമാവ് കർഷകരെയാണു ഏറെ ദുരിതത്തിലാക്കിയത്. പൂവുകൾ വ്യാപകമായി കരിഞ്ഞുണങ്ങി. ഇതോടെ കശുവണ്ടി ഉൽപാദനത്തിൽ വൻ ഇടിവാണു ഉണ്ടായത്. ഉൽപാദനത്തിൻ വൻ ഇടിവുണ്ടായിട്ടും വിപണിയിൽ കശുവണ്ടിയുടെ വില കുത്തനെ ഇടിയുന്നതും കർഷകർക്ക് കനത്ത തിരിച്ചടിയായി.