ക്രിപ്റ്റോ കറൻസി ഇടപാട് നടത്തി; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3.70 ലക്ഷം രൂപ
Mail This Article
മട്ടന്നൂർ∙ ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു.മറ്റൊരു പരാതിയിൽ പയ്യാമ്പലം സ്വദേശിക്ക് 27,800 രൂപ നഷ്ടപ്പെട്ടു.
ഡ്രൈ ഫ്രൂട്ട് ഓർഡർ ചെയ്യുന്നതിനായി ഗൂഗിളിൽ സേർച്ച് ചെയ്ത പരാതിക്കാരനെ ഇന്ത്യ മാർട്ടിൽനിന്നാണെന്നും സാധനങ്ങൾ കുറഞ്ഞ വിലയ്ക്കു തരാമെന്നും പറഞ്ഞു പണം വാങ്ങിയതിനു ശേഷം സാധനങ്ങളോ വാങ്ങിയ പണമോ തിരികെ നൽകാതെ തട്ടിപ്പിനിരയാക്കുകയായിരുന്നു.ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനു പണം നിക്ഷേപിച്ച തലശ്ശേരി സ്വദേശിയും ഓൺലൈൻ തട്ടിപ്പിനിരയായി. നിക്ഷേപിച്ച 24,241 രൂപയോ ലാഭമോ തിരികെ നൽകാതെ തട്ടിപ്പിനിരയാക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫെയ്സ്ബുക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചു ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സേർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പെടുകയോ ചെയ്താൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുക, വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുക തുടങ്ങിയവ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു. ഇത്തരം ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാവുന്നതാണ്.