ആറളം വന്യജീവി സങ്കേതത്തിൽ കാട്ടാനക്കുട്ടി ചരിഞ്ഞു
Mail This Article
ഇരിട്ടി∙ ആറളം വന്യജീവി സങ്കേതത്തിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വളയംചാൽ – മീൻമുട്ടി റൂട്ടിൽ മൈലാടി ഭാഗത്താണ് 2 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാന കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒരു ദിവസം പഴക്കം ഉള്ളതായും വൈറസ് ബാധിച്ചതാണു മരണ കാരണമെന്നുമാണ് അധികൃതരുടെ പ്രാഥമിക നിഗമനം.ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയതിനെ തുടർന്നു സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്തു മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ് ഇന്നലെ നിർത്തിവച്ചു. നിരവധി പേർക്കു മടങ്ങേണ്ടി വന്നു. സമീപത്ത് കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടാകാമെന്നതിനാലാണ് ട്രക്കിങ് നിർത്തിയത്.
ഇന്നലെ രാവിലെ ഈ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് വളയംചാലിൽ നിന്ന് 6 കിലോമീറ്റർ മാറി ട്രക്കിങ് റോഡിന് സമീപം കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതം ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി സ്ഥലത്ത് തന്നെ സംസ്കരിച്ചു.
രണ്ടര വർഷം മുൻപ് ആറളം വന്യജീവി സങ്കേതത്തിൽ ഒരു കൊമ്പൻ ചെരിഞ്ഞ സംഭവം ഉണ്ടായിരുന്നു. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.പ്രസാദ്, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ചർ പ്രദീപൻ കാരായി എന്നിവർ സ്ഥലത്ത് എത്തി.