ചെർളടുക്കയിൽ വീടുകൾ കുത്തിപ്പൊളിച്ച് കവർച്ച; പ്രതിയുടെ ചിത്രം നീരീക്ഷണ ക്യാമറയിൽ പതിഞ്ഞു
Mail This Article
ചെർളടുക്ക ∙ അടുത്തടുത്തുള്ള ഗൾഫുകാരുടെ വീടുകളിൽ കവർച്ചയും കവർച്ചാശ്രമവും നടന്നു. മോഷ്ടാവിന്റെ ദൃശ്യം നീരീക്ഷണ ക്യാമറയിൽ പതിഞ്ഞു.ചേടിക്കാനയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്നു 15 പവൻ സ്വർണം നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ഗൾഫിലെ ഒമാനിലുള്ള മുഹമ്മദ് ഷാഫിയുടെ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
മുറികളുടെ വാതിലുകളുടെ പൂട്ടുകൾ തകർത്ത് അകത്തുണ്ടായിരുന്ന അലമാരകളിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു. ഷാഫിയുടെ ഭാര്യയും മകളും വീട്ടിലില്ലാത്ത സമയം കഴിഞ്ഞ ദിവസം രാത്രിയാണ് കവർച്ച നടന്നത്. സമീപതത്തെ മുഹമ്മദ് കലന്തറിന്റെ വീട്ടിലെ പൂട്ട് പൊളിച്ച് അകത്ത് കയറി അലമാരയിലെ സാധനങ്ങൾ വലിച്ചിട്ട് കവർച്ചാശ്രമം നടത്തിയിരുന്നുവെങ്കിലും കവർച്ച നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
കലന്തറിന്റെ പിതാവ് സൈനുദ്ധീൻ നെക്രാജെയിൽ നിന്നു രാവിലെ ചെടികൾക്ക് വെള്ളം ഒഴിക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്നതറിഞ്ഞത്.തുടർന്ന് മറ്റു വീടുകളിൽ ചെന്ന് നോക്കിയപ്പോൾ അടുക്കള വാതിലുകൾ തകർത്ത നിലയിലായിരുന്നു. ഗൾഫിൽ നിന്നും കലന്തർ ക്യാമറ പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം രാത്രിയാണ് കവർച്ച നടന്നതെന്ന് മനസ്സിലായി.
പെരുന്നാളിനു വീടുപൂട്ടി പോയതായിരുന്നു ഇവർ.ഈ വീട്ടിലെ ക്യാമറയിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. ഇതിനടുത്ത ബഹ്റൈനിലുള്ള കാദറിന്റെ വീട്ടിലും പൂട്ട് തകർത്ത് അകത്ത് കയറി സാധനങ്ങൾ വലിച്ചിട്ട നിലയിലാണുള്ളത്. ബദിയടുക്ക പൊലീസ് പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കി.