പദ്ധതിയോ പാളി; പൈപ്പ് കള്ളനുള്ളതോ?
Mail This Article
ശാസ്താംകോട്ട ∙ ബദൽ ശുദ്ധജല പദ്ധതി വഴിമുട്ടിയപ്പോൾ ശാസ്താംകോട്ട തടാക തീരത്ത് ഉപേക്ഷിച്ച വിലകൂടിയ പോളി എത്തിലിൻ പൈപ്പുകൾ മുറിച്ചു കടത്തുന്നതു പതിവായി. തടാക ബണ്ടിന്റെ ഭാഗത്തു തള്ളിയ പൈപ്പുകളാണ് ഇങ്ങനെ നഷ്ടമാകുന്നത്. പൈപ്പിന്റെ മധ്യഭാഗത്തു തീ പിടിപ്പിച്ച ശേഷം മുറിച്ചുമാറ്റുകയാണു ചെയ്യുന്നത്. പിക്കപ് വാൻ എത്തിച്ചാണ് ഇവ കടത്തുന്നത്. 30,000 രൂപയോളം വിലവരുന്ന പൈപ്പുകളാണു നഷ്ടമായത്. മോഷണത്തെക്കുറിച്ചു പരാതികൾ നൽകിയിട്ടും നടപടിയില്ല. കല്ലടയാറ്റിൽ നിന്നുള്ള ജലം ഫിൽറ്റർ ഹൗസിൽ എത്തിച്ചു ശുദ്ധീകരിച്ച ശേഷം കൊല്ലം നഗരത്തിലേക്ക് ഉൾപ്പെടെ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് അനുവദിച്ച 14.5 കോടി രൂപയുടെ പദ്ധതിക്കായാണു പൈപ്പുകൾ എത്തിച്ചത്.
കടപുഴ മുതൽ തടാക ബണ്ട് വരെ തിരക്കിട്ടു പൈപ്പിടീൽ നടത്തി 6.93 കോടി രൂപ ചെലവാക്കിയ ശേഷം 9 വർഷം മുൻപു പദ്ധതി പാതിവഴിയിൽ അവസാനിപ്പിച്ചു.ബാക്കിയുള്ള പൈപ്പുകൾ തടാക തീരത്തു ഉപേക്ഷിക്കുകയായിരുന്നു. എത്ര പൈപ്പുകൾ തടാക ബണ്ടിന്റെ ഭാഗത്തുണ്ടെന്ന വ്യക്തമായ കണക്ക് പോലും അധികൃതരുടെ കൈവശമില്ലെന്നും പറയുന്നു. മറ്റു പദ്ധതികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പൈപ്പുകൾ ജലഅതോറിറ്റിയുടെ സ്ഥലത്തേക്കു മാറ്റി സുരക്ഷിതമാക്കാൻ നടപടി ആവശ്യപ്പെട്ടു നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ്കുമാർ ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകി.