ഇടവിട്ടുള്ള വേനൽമഴയിൽ കൊതുകു പെരുകും; ഡെങ്കിപ്പനിക്ക് എതിരെ ജാഗ്രത വേണം
Mail This Article
കൊല്ലം∙ ഇടവിട്ടുള്ള വേനൽമഴയിൽ കൊതുകുപെരുകാനുള്ള സാധ്യത കണക്കിലെടുത്ത് ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്നും മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ്. ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെയും ഇതുവഴി പ്രതിരോധിക്കാം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണം. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾക്കും സാധ്യതയുണ്ട്. സ്വയം ചികിത്സ പാടില്ല. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാൻ സാധ്യയുള്ളതിനാൽ ചികിത്സ തേടണം. പനി മാറിയാലും നാലു ദിവസം സമ്പൂർണ വിശ്രമം ആവശ്യമാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയ പാനീയങ്ങൾ ഉപയോഗിക്കാം. ഞായറാഴ്ചകളിൽ വീടുകളിലും, വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണം എന്ന് ഡിഎംഒ അറിയിച്ചു.