ദിശാ ബോർഡുകൾ കാടുകയറി; അപകടങ്ങൾ പെരുകുന്നു
Mail This Article
മുണ്ടക്കയം ഇൗസ്റ്റ് ∙ ഹൈറേഞ്ച് പാതയിൽ അപകടങ്ങൾ വർധിക്കുമ്പോൾ ദിശാ ബോർഡുകൾ എല്ലാം കാടുകയറിയ നിലയിൽ. 3 ദിവസത്തിനിടെ 2 കാർ അപകടങ്ങളാണ് 35–ാം മൈലിനും പെരുവന്താനത്തിനും ഇടയിലുണ്ടായത്. കൊടികുത്തി മുതൽ പെരുവന്താനം വരെയുള്ള ഭാഗത്തു റോഡിന്റെ വശങ്ങളിൽ കാടുകൾ നിറഞ്ഞത് അപകട സാധ്യത വർധിപ്പിക്കുന്നു. റോഡിലെ വളവുകളും വേഗ നിയന്ത്രണവും രേഖപ്പെടുത്തിയിരിക്കുന്ന റിഫ്ലക്ടർ ബോർഡുകൾ കാട്ടുവള്ളികളാൽ മൂടിയിരിക്കുകയാണ്. രാത്രി കാലങ്ങളിൽ പലപ്പോഴും കുട്ടിക്കാനം മുതൽ കൊടികുത്തി വരെയുള്ള സ്ഥലങ്ങളിൽ കനത്ത മൂടൽമഞ്ഞാണ്.
യാത്രക്കാർക്ക് റോഡ് കാണാൻ കഴിയാത്ത വിധം കാഴ്ച മറയ്ക്കുമ്പോൾ റിഫ്ലക്ടർ ഉള്ള ദിശാ ബോർഡുകളാണ് ആശ്രയമാകുന്നത്. വളവുകൾ സൂചിപ്പിക്കുന്ന ദിശാബോർഡുകൾ എല്ലാം കാടുകൾക്ക് ഇടയിലാണ് നിലകൊള്ളുന്നത്. സമീപത്തെ സ്വകാര്യ സ്ഥലങ്ങളിൽ നിന്നും എസ്റ്റേറ്റിൽ നിന്നുമാണ് ഇവ റോഡിലേക്ക് വ്യാപിക്കുന്നത്. ഹൈറേഞ്ച് പാതയിൽ കാട് തെളിക്കലിന്റെ പേരിൽ പദ്ധതി ഉണ്ടെങ്കിലും ഇവിടെ പ്രയോജനപ്പെടാറില്ല. തൊഴിലുറപ്പ് പദ്ധതി എങ്കിലും ഇതിനായി പ്രയോജനപ്പെടുത്തണം എന്നാണ് ആവശ്യം.