ലഹരി കുത്തിവച്ച യുവാവിന്റെ മരണം: സുഹൃത്ത് അറസ്റ്റിൽ
Mail This Article
വടകര ∙ നെല്ലാച്ചേരിയിൽ അമിതമായി ലഹരി ഉപയോഗിച്ചു 2 പേർ മരിച്ച സംഭവത്തിന്റെ അന്വേഷണത്തിനിടെ, മറ്റൊരു ലഹരിമരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞ സെപ്റ്റംബർ 13നു വലിയവളപ്പ് താഴെ കരകെട്ടി ചെറിയകണ്ടി ഫാസിൽ മരിച്ച കേസിലാണ് ഏറാമല എടോത്ത് മീത്തൽ വിജീഷിനെ (33) ഡിവൈഎസ്പി കെ.വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. നെല്ലാച്ചേരിയിലെ യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ടു വിജീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിജീഷും മരിച്ച രൺദീപുമായി ബന്ധമുണ്ട്.
വിജീഷിനെ ചോദ്യം ചെയ്തപ്പോഴാണു ഫാസിലിന്റെ മരണത്തിനു പിന്നിലെ വിവരങ്ങളും പുറത്തു വന്നത്. സംഭവ ദിവസം വിജീഷിന്റെ വീട്ടിൽ വച്ച് ഫാസിൽ അമിതമായി ലഹരി മരുന്നു കുത്തിവച്ചിരുന്നു. അബോധാവസ്ഥയിലായ ഫാസിലിനെ ആശുപത്രിയിൽ എത്തിക്കാതെ വിജീഷും 2 കൂട്ടുകാരും കൈനാട്ടിയിലെ മേൽപാലത്തിനു സമീപം തള്ളുകയായിരുന്നു. പിറ്റേന്നാണു മൃതദേഹം നാട്ടുകാർ കണ്ടത്. സമീപത്തു സ്കൂട്ടറും കണ്ടതു കൊണ്ട് ആദ്യഘട്ടത്തിൽ സംശയം തോന്നിയിരുന്നില്ല. സംഭവത്തിൽ 2 പേരെക്കൂടി കിട്ടാനുണ്ടെന്നു ഡിവൈഎസ്പി: കെ.വിനോദ് കുമാർ പറഞ്ഞു.