കോഴിക്കോടൻ കലാശക്കൊട്ട് പാളയത്ത്; അതിഗംഭീരവും ആവേശോജ്വലവുമായ സമാപനം
Mail This Article
കോഴിക്കോട്∙ ശാന്തമായി തുടങ്ങിയ പ്രചാരണത്തിന് അതിഗംഭീരവും ആവേശോജ്വലവുമായ സമാപനം കുറിച്ച് കലാശക്കൊട്ട്. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ 3 മുന്നണികളുടെയും സ്ഥാനാർഥികൾ പങ്കെടുത്ത കലാശക്കൊട്ട് പാളയത്തായിരുന്നു.
പാളയം ജംക്ഷനിൽ മൂന്നിടത്തായി 3 മുന്നണികൾക്ക് മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് സമാധാനപരമായി പരസ്യ പ്രചാരണത്തിനു തിരശീല വീണു. നാലരയോടെ പാളയം ജംക്ഷനിൽ 3 മുന്നണികളുടെയും പ്രവർത്തകർ വാദ്യമേളങ്ങളോടെ തമ്പടിച്ചു. അതോടെ ഗതാഗതം സ്തംഭിച്ചു. തുടർന്നു വിവിധ കേന്ദ്രങ്ങളിൽനിന്നു പ്രവർത്തകർ പാളയത്തേക്ക് ഒഴുകി.
തുടർന്നാണ് സ്ഥാനാർഥികൾ എത്തിയത്. റോഡ് ഷോയുടെ സമാപനം കൂടിയായിരുന്നു സ്ഥാനാർഥികൾക്കു പ്രചാരണത്തിന്റെ കലാശക്കൊട്ട്. ആദ്യമെത്തിയതു യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ. നൂറുകണക്കിനു പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ എത്തിയ അദ്ദേഹത്തെ പ്രവർത്തകർ ഹർഷാരവങ്ങളോടെ സ്വീകരിച്ചു.
അര മണിക്കൂറിനകം എൻഡിഎ സ്ഥാനാർഥി എം.ടി.രമേശും എത്തി. പ്രചാരണം തീരാൻ 20 മിനിറ്റു ബാക്കിനിൽക്കെയാണ് നൂറുകണക്കിനു അണികളുടെ അകമ്പടിയോടെ ഇടതുമുന്നണി സ്ഥാനാർഥി എളമരം കരീം എത്തിയത്. തുടർന്നു പ്രവർത്തകരുടെ ആവേശം പാരമ്യത്തിലെത്തി. പാട്ടിനു ചുവടുവച്ചും മുദ്രാവാക്യം വിളിച്ചും വലിയ കൊടികൾ വീശിയും അവർ സ്ഥാനാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.