സ്ട്രോങ് റൂം: ജെഡിടി കോംപ്ലക്സ് കനത്ത സുരക്ഷാവലയത്തിൽ
Mail This Article
കോഴിക്കോട്∙ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്ട്രോങ് റൂമുകൾ ഒരുക്കിയ വെള്ളിമാടുകുന്ന് ജെഡിടി കോംപ്ലക്സ് വോട്ടെണ്ണൽ നടക്കുന്ന ജൂൺ 4 വരെ കനത്ത സുരക്ഷാവലയത്തിൽ. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത് ജെഡിടി ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളാണ്. കോംപ്ലക്സിലെ കൺവൻഷൻ സെന്റർ, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ഓഡിറ്റോറിയം, പോളിടെക്നിക് എന്നിവയെല്ലാം വോട്ടെണ്ണൽ കേന്ദ്രങ്ങളായി ഉപയോഗിക്കാനാണ് തീരുമാനം.
ജെഡിടി കോംപ്ലക്സ് സ്ട്രോങ് റൂം ആക്കുകയും കെട്ടിടങ്ങൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തതോടെ അവിടെ പ്രവർത്തിച്ചിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലാകുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും ജെഡിടി അധികൃതർ കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അതിനു പരിഹാരം കണ്ടെത്തുകയായിരുന്നു.
ചർച്ചയിലെ തീരുമാനപ്രകാരം നാളെ മുതൽ ഫിസിയോതെറപ്പി, നഴ്സിങ്, ഫാർമസി ക്ലാസുകൾ താൽക്കാലികമായി ഓൺലൈനായി നടത്തും. കോംപ്ലക്സിലെ ആർട്സ് കോളജ് കെട്ടിടം സ്ട്രോങ് റൂം ആവശ്യത്തിന് ഉപയോഗിക്കാത്തതിനാൽ മറ്റു കെട്ടിടങ്ങളിൽ നടത്തിയിരുന്ന പ്രഫഷനൽ കോഴ്സ് ക്ലാസുകൾ കൂടി താൽക്കാലികമായി അവിടേക്കു മാറ്റാനാണ് തീരുമാനമെന്നു കോളജ് അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ വോട്ടെണ്ണൽ ദിനം കഴിയുംവരെ ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ ഒരുക്കും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കോളജ് അധികൃതർ പറഞ്ഞു.