നന്നമ്പ്ര ജലജീവൻ മിഷൻ പദ്ധതി: ബാക്കിക്കയത്ത് കിണർ നിർമാണം തുടങ്ങിയില്ല
Mail This Article
നന്നമ്പ്ര ∙ പഞ്ചായത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ കിണർ നിർമാണം തുടങ്ങിയില്ല. കടലുണ്ടിപ്പുഴയിൽ ബാക്കിക്കയത്താണ് കിണർ നിർമിക്കുന്നത്. ഇവിടെനിന്ന് കൊടിഞ്ഞി ചുള്ളിക്കുന്നിൽ നിർമിക്കുന്ന ശുദ്ധീകരണ പ്ലാന്റിലെത്തിച്ച് ഇവിടത്തെ ജലസംഭരണി വഴി പഞ്ചായത്തിലെ വീടുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യാനാണ് പദ്ധതി. എന്നാൽ പ്ലാന്റിന്റെ നിർമാണം നടക്കുന്നുണ്ടെങ്കിലും കിണർ നിർമാണം ആരംഭിച്ചിട്ടില്ല. നേരത്തേ സാങ്കേതിക തടസ്സങ്ങൾ കാരണം കിണർ നിർമാണം വൈകിയിരുന്നു. കിണറും പൈപ്പ് ലൈനും ഒരു ഏജൻസിയാണ് ഉപകരാറെടുത്തിരിക്കുന്നത്.
പ്ലാന്റ്, ജലസംഭരണി എന്നിവ മറ്റൊരു ഏജൻസിയുമാണ്. ഗ്രാമീണ റോഡുകളിലൂടെയുള്ള പൈപ്പ് ലൈൻ പണി നടത്തി. എന്നാൽ പ്രധാന പൈപ്പ് ലൈൻ പണിയും നടത്തിയിട്ടില്ല. തിരൂരങ്ങാടി നഗരസഭയിലെ ബാക്കിക്കയത്തുനിന്ന് കരുമ്പിൽ വഴിയാണ് പൈപ്പ് ലൈൻ ചുള്ളിക്കുന്നിലെ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത്. കരുമ്പിൽ ഭാഗത്ത് പൈപ്പ് ലൈനിട്ടെങ്കിലും ബാക്കിയുള്ള ഭാഗത്ത് പൈപ്പിട്ടിട്ടില്ല. പഞ്ചായത്തിലും പ്രധാന പൈപ്പ് ലൈൻ നടത്തിയിട്ടില്ല. മഴയ്ക്ക് മുൻപ് പൈപ്പ് ലൈനിട്ടാൽ റോഡ് ചളിക്കുളമാകാതിരിക്കാൻ പറ്റും.
പണം ലഭിക്കാത്തതാണ് കിണറിന്റെ നിർമാണം ആരംഭിക്കാത്തതിന് കാരണമെന്നാണ് കരാറുകാരൻ പറയുന്നത്. ഇതുവരെ ചെയ്ത പ്രവൃത്തിക്കു പണം ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. 98 കോടി രൂപ ചെലവിലാണ് ശുദ്ധജല പദ്ധതി നടപ്പാക്കുന്നത്. പൈപ് സ്ഥാപിക്കാനായി കീറുന്ന റോഡിന്റെ അറ്റകുറ്റപ്പണിക്കുള്ള ഫണ്ടും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്.