കേജ്രിവാളിന് കുറഞ്ഞ അളവിൽ ഇൻസുലിൻ
Mail This Article
ന്യൂഡൽഹി ∙ തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കുറഞ്ഞ അളവിൽ ഇൻസുലിൻ നൽകിയതായി ജയിൽ അധികൃതർ വ്യക്തമാക്കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്ന്,
എയിംസിലെ ഡോക്ടർമാർ നിർദേശിച്ച പ്രകാരമാണ് ഇൻസുലിൻ നൽകിയത്. ജയിൽ അധികൃതരുടെ നടപടിയെ എഎപി സ്വാഗതം ചെയ്തു. കേജ്രിവാളിന് ഇൻസുലിൻ നൽകുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും കഴിഞ്ഞ ദിവസം പാർട്ടി ആരോപിച്ചിരുന്നു.
ഇതോടെ, മുഖ്യമന്ത്രിക്ക് ഇൻസുലിൻ നൽകണമെന്ന എഎപിയുടെ ആവശ്യം ശരിയാണെന്നു തെളിഞ്ഞതായി മന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും സമ്മർദം കാരണമാണ് ജയിൽ അധികൃതർ മുഖ്യമന്ത്രിക്ക് ഇൻസുലിൻ നിഷേധിച്ചത്. ജനവികാരം എതിരാണെന്ന് മനസ്സിലായതോടെയാണ് ഇൻസുലിൻ നൽകാൻ അധികൃതർ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹനുമാൻ മന്ദിറിലെത്തി സുനിത
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത ഹനുമാൻ ജയന്തി ദിനത്തിൽ കൊണാട്ട്പ്ലേസിലെ ഹനുമാൻ മന്ദിറിൽ ദർശനം നടത്തി. കേജ്രിവാൾ ഇടയ്ക്കിടെ സന്ദർശിക്കുന്ന ക്ഷേത്രമാണിത്.