ആളിയാർ വെള്ളം വീണ്ടും കുറഞ്ഞു; ഞാവളംകടവിൽ ഉൾപ്പെടെ പ്രതിസന്ധി അതിരൂക്ഷം
Mail This Article
പാലക്കാട് ∙ ചിറ്റൂർപ്പുഴ വഴി തുറന്നുവിട്ട വെള്ളം ഭാരതപ്പുഴയിൽ പൂടൂർ തടയണ വരെ എത്തിയെങ്കിലും, ആളിയാർ വെള്ളത്തിന്റെ അളവു വൻതോതിൽ കുറഞ്ഞതോടെ താഴെയുള്ള ഞാവളംകടവ് തടയണയിലടക്കം ശുദ്ധജല വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഇന്നലെ വൈകിട്ടോടെ ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കു സെക്കൻഡിൽ 55 ഘനയടി തോതിലാണു വെള്ളം ലഭിക്കുന്നത്. ഇത് ഒന്നിനും തികയില്ല. പൂടൂർ തടയണയിൽ നിന്നു 12 കിലോമീറ്റർ താഴെയാണു ഞാവളംകടവ് തടയണയുള്ളത്. പുഴ പൂർണമായി വരണ്ടു കിടക്കുന്നതിനാൽ ദിവസം പരമാവധി 2–3 കിലോമീറ്റർ ദൂരത്തിൽ മാത്രമാണു ജലം എത്തുന്നത്. ഇതിനിടെയാണ് ഉള്ള ജലത്തിന്റെ ഒഴുക്കു കുത്തനെ കുറഞ്ഞത്. നിലവിലെ അവസ്ഥയിൽ 4 ദിവസം കഴിഞ്ഞാലും ഞാവളംകടവിൽ വെള്ളമെത്താൻ സാധ്യതയില്ല.
പറമ്പിക്കുളത്ത് നിന്നു വെള്ളം എത്തിക്കും
പറമ്പിക്കുളം ഡാമിൽ നിന്ന് ആളിയാർ അണക്കെട്ടിലേക്കു വെള്ളം എത്തിച്ചു പ്രതിസന്ധി പരിഹരിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ കേരളം നിരന്തരം ഇടപെടുന്നുണ്ട്. പറമ്പിക്കുളത്തു നിന്നു 2 ദിവസത്തിനുള്ളിൽ ആളിയാറിലേക്കു വെള്ളം എത്തിക്കാമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സെക്കൻഡിൽ 100 ഘനയടി തോതിൽ ചിറ്റൂർപ്പുഴയിലേക്കു വെള്ളം ഉറപ്പാക്കാമെന്നും സംയുക്ത ജലക്രമീകരണ വിഭാഗം നടത്തിയ ചർച്ചയിൽ തമിഴ്നാട് സമ്മതിച്ചിട്ടുണ്ട്.