ഫാഷിസ്റ്റ് ശക്തികൾക്കെതിരെ നിശ്ശബ്ദ തരംഗം: സതീശൻ
Mail This Article
ചിറ്റൂർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്തെ നിയമങ്ങൾ എല്ലാം തൊഴിലാളി വിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ചിറ്റൂരിൽ സംയുക്ത തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തു വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ നിശ്ശബ്ദ തരംഗം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ 400 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോൾ പറയുന്നത്. തിരുവനന്തപുരത്തെ പ്രസംഗത്തിൽ, നിങ്ങൾ പേടിക്കേണ്ട, അധികാരത്തിൽ വരുമെന്നാണു പ്രധാനമന്ത്രി പ്രവർത്തകരോടു പറഞ്ഞത്. ബിജെപിക്കു തോൽക്കുമെന്ന ഭയം തുടങ്ങിയിട്ടുണ്ട്.പൗരത്വ നിയമത്തെക്കുറിച്ചു മാത്രമാണു മുഖ്യമന്ത്രി പ്രസംഗിക്കുന്നത്.
പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു പറയുന്നതും ജനങ്ങളെ കബളിപ്പിക്കലാണ്. സംസ്ഥാന സർക്കാർ ഒരു കോടി ആളുകൾക്കാണു പെൻഷൻ നൽകാനുള്ളത്. ആശുപത്രികളിൽ മരുന്നും മാവേലി സ്റ്റോറുകളിൽ സാധനങ്ങളുമില്ല. ക്രിസ്മസ്, വിഷു, ഈസ്റ്റർ, റമസാൻ ചന്തകളില്ല. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണം പോലും നൽകിയിട്ടില്ല. ഖജനാവിൽ നയാ പൈസയില്ലാതെ കേരളത്തെ തകർത്തു തരിപ്പണമാക്കി.
19 സീറ്റിൽ മാത്രം മത്സരിക്കുന്ന സിപിഎം പ്രകടനപത്രിക ഇറക്കിയിരിക്കുന്നതു തന്നെ തമാശയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ അധ്യക്ഷത വഹിച്ചു. കെ.അച്യുതൻ, ഐഎൻടിയുസി റീജനൽ പ്രസിഡന്റ് വിദ്യാധരൻ, പി.ബാലചന്ദ്രൻ, കെ.ഇ.പ്രീത്, എ.ശിവരാമകൃഷ്ണൻ, മാലതി കൃഷ്ണൻ, മധു, രഘുനാഥ്, പി.മധുസൂദനൻ, നാരായണൻ, രതീഷ്, മുഹമ്മദലി, ശിവദാസ് പട്ടഞ്ചേരി, ആർ.പങ്കജാക്ഷൻ എന്നിവർ പ്രസംഗിച്ചു.