ADVERTISEMENT

പത്തനംതിട്ട ∙ ജലക്ഷാമമെന്നു മുറവിളി കൂട്ടുമ്പോഴും നമ്മളൊക്കെ സൗകര്യപൂർവം മറക്കുന്ന കുറെ കാര്യങ്ങളുണ്ട്. കൈത്തോടുകളും കുളങ്ങളുമൊക്കെയുണ്ടെങ്കിലേ കിണറുകളിലും പുഴകളിലും വെള്ളം നിറയൂ എന്നും പൈപ്പു തുറന്നാൽ വെള്ളമെത്തണമെങ്കിൽ പുഴയിൽ വെള്ളം വേണമെന്നുമൊക്കെ. കേരള സ്റ്റേറ്റ് ഓഫ് എൻവയൺമെന്റ് ആൻഡ് റിലേറ്റഡ് ഇഷ്യൂസ്(എൻവിസ് ഹബ്) പുറത്തിറക്കിയ കണക്കുകൾ പ്രകാരം ജില്ലയിൽ 582 കുളങ്ങളാണുള്ളത്. 

2010ലെ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം 390 പഞ്ചായത്ത് കുളങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് 66 കുളങ്ങളുമുണ്ട്. ഓരോ ഗ്രാമത്തിലെയും ജലലഭ്യതയ്ക്കു വളരെയധികം സഹായിക്കുന്നവയാണു കുളങ്ങളും ചെറുതോടുകളും. പക്ഷേ ഏറ്റവുമധികം അവഗണിക്കപ്പെടുന്നതും ഇവതന്നെയാണ്. 

  പന്തളം മുട്ടാർ നീർച്ചാൽ മാലിന്യം നിറഞ്ഞു കാടുമൂടിയ സ്ഥിതിയിൽ. കുറുന്തോട്ടയം പാലത്തിൽ നിന്നുള്ള കാഴ്ച
പന്തളം മുട്ടാർ നീർച്ചാൽ മാലിന്യം നിറഞ്ഞു കാടുമൂടിയ സ്ഥിതിയിൽ. കുറുന്തോട്ടയം പാലത്തിൽ നിന്നുള്ള കാഴ്ച

പണ്ട് ജലസമൃദ്ധം, ഇപ്പോൾ കുപ്പത്തൊട്ടി

പ്രമാടം പഞ്ചായത്തിലെ കൊളപ്പാറ ജംക്‌‌ഷനു സമീപമുള്ള കൊളപ്പാറ കുളം, 14–16 വാർഡിന്റെ അതിർത്തി പ്രദേശത്തുള്ള നിലമേൽ ഏലായിലെ ആറ്റുവാശേരി കുളം, 16–ാം വാർഡിലെ നെടുംപാറ നേന്ത്രപ്പള്ളി പരമൂട്ടിൽ കുളം എന്നിവ ഒരുകാലത്ത് ജല സമൃദ്ധമായിരുന്നു. കൊളപ്പാറ കുളം 3 വർഷം മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കിയെങ്കിലും ഇപ്പോൾ കാടുമൂടി. വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് പദ്ധതിയിൽ കരിങ്കൽ പടവ് കെട്ടി ആറ്റുവാശേരി, നേന്ത്രപ്പള്ളി കുളങ്ങൾ സംരക്ഷിച്ചിരുന്നു. ഇപ്പോൾ വശങ്ങൾ തകർന്നു പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും നിറഞ്ഞു. മദ്യപരുടെ സങ്കേതമായി കുളക്കടവ് മാറി. 

 ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ നവീകരിച്ച ഏഴംകുളം പഞ്ചായത്തിലെ നെടുമൺ മുക്കറയ്യത്ത് കുളം.
ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ നവീകരിച്ച ഏഴംകുളം പഞ്ചായത്തിലെ നെടുമൺ മുക്കറയ്യത്ത് കുളം.

മാലിന്യം തള്ളാൻ ഒരു തോട്

റാന്നി പൂവത്തുംകുന്നിൽ നിന്ന് ഉത്‌ഭവിച്ച് ഇട്ടിയപ്പാറ മൂഴിക്കൽ ജംക്‌ഷൻ, ബസ് സ്റ്റാൻഡ് എന്നിവയ്ക്കു സമീപത്തു കൂടി ഒഴുകി വലിയതോട്ടിൽ സംഗമിക്കുന്ന തോട്ടിൽ നിറയെ മാലിന്യമാണ്. പുനലൂർ–മൂവാറ്റുപുഴ പാതയോടു ചേർന്ന ഭാഗത്ത് മാലിന്യവും വെള്ളവും കെട്ടിക്കിടന്ന് ചീ‍ഞ്ഞുനാറുന്നു.  പഴവങ്ങാടിക്കര സഹകരണ ബാങ്കിനു പിൻവശം വരെ ഇതേ സ്ഥിതി തന്നെ. ശേഷിക്കുന്ന ഭാഗത്തു കാടും മാലിന്യങ്ങളും നിറഞ്ഞ് തോട് മൂടി. മഴക്കാലത്ത് ജലസമൃദ്ധമാണിവിടം. അപ്പോഴും മാലിന്യത്തിന് കുറവില്ല. മുഴുവൻ ഒഴുകി വലിയതോട്ടിലും പിന്നീട് പമ്പാനദിയിലുമെത്തും. 

  പമ്പാനദിയുടെ നാക്കട കടവിൽ നിന്നു തുടങ്ങുന്ന കൈവഴിയാറിൽ 2018ലെ മഹാപ്രളയത്തിൽ അടിഞ്ഞ എക്കലും മണ്ണും നിറഞ്ഞുകിടക്കുന്നു.
പമ്പാനദിയുടെ നാക്കട കടവിൽ നിന്നു തുടങ്ങുന്ന കൈവഴിയാറിൽ 2018ലെ മഹാപ്രളയത്തിൽ അടിഞ്ഞ എക്കലും മണ്ണും നിറഞ്ഞുകിടക്കുന്നു.

പൊറുതി മുട്ടി മുട്ടാർ നീർച്ചാൽ

പണ്ടു പന്തളത്തെ പ്രധാന ജലസ്രോതസുകളിലൊന്നായിരുന്നു ഇത്. വലിയകോയിക്കൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർ കുളിക്കാനും മറ്റും ചാലിനെ ആശ്രയിച്ചിരുന്നു. ജംക്‌ഷനിലൂടെ കടന്നു പോകുന്ന ചാലിലുടനീളം മാലിന്യം നിറഞ്ഞു. കടയ്ക്കാട് കല്ലാർ തോടിൽ നിന്ന് തുടങ്ങി മങ്ങാരം വരെ 7.5 കിലോമീറ്ററോളമാണു നീളം.  ചാലിന്റെ ഏറ്റവും വിസ്തൃതിയുള്ള ഭാഗം പന്തളത്തെ ചന്തയോട് ചേർന്നാണ്. പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടത്തിനു പിന്നിലെ ഈഭാഗം മുഴുവൻ മാലിന്യം കെട്ടിക്കിടക്കുകയാണ്. ചന്തയോട് ചേർന്നുള്ള ഈ ഭാഗത്താണ് മാലിന്യ പ്ലാന്റ്. ഇവിടെ സംസ്കരണം മുടങ്ങിയതോടെ മാലിന്യം ചാലിലേക്കായി. ചാലിന്റെ സംരക്ഷണത്തിനായി ഒരു കോടി രൂപയുടെ പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ 2.26 കോടി രൂപയുടെ പുതിയ പദ്ധതി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏറ്റെടുക്കാമോ പാമ്പേറ്റുകുളം?

അടൂർ നഗരസഭയിലെ പ്രധാന കുളമാണു തട്ട റോഡരികിലെ പാമ്പേറ്റുകുളം. ഒരുകാലത്ത് ഇതു അടൂരുകാരുടെ ജലസ്രോതസ്സായിരുന്നു. കോടികൾ മുടക്കി നവീകരിച്ച ഈ കുളം പായൽമൂടിയും ചെളിനിറഞ്ഞും നശിച്ചു. ഒരു കാലത്ത് പന്നിവിഴ പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിച്ചിരുന്നത് ഇവിടെനിന്നാണ്. പത്തുവർഷത്തോളം മുൻപ് ഒരു കോടിയിലേറെ തുക മുടക്കി നാലുവശവും കെട്ടി നവീകരിച്ചിരുന്നു. പിന്നീട് ആരും ശ്രദ്ധിച്ചിട്ടേയില്ല.

വലകെട്ടിയടച്ചു, പിന്നെ തിരിഞ്ഞുനോക്കിയില്ല

വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണു കുന്നന്താനം മുണ്ടയ്ക്കമൺ മുണ്ടിയക്കുളം. ഒരു സെന്റിലേറെ വിസ്തൃതിയുള്ള കുളത്തിന്റെ വശങ്ങൾ കരിങ്കല്ല് കെട്ടി മുകളിൽ കമ്പിവലയും സ്ഥാപിച്ചിട്ടുണ്ട്.വല തുരുമ്പെടുത്തു നശിച്ചു തുടങ്ങി. കുളത്തിനുള്ളിൽ കാടുവളർന്നു നിറഞ്ഞു. വെള്ളത്തിൽ ആഫ്രിക്കൻ പായൽ നിറഞ്ഞു. സംരക്ഷണ ഭിത്തിയും തകർച്ചയിലാണ്.സംയോജിത നീർത്തട പരിപാലനപരിപാടി 2013–14 വർഷത്തെ പദ്ധതിയിൽ ഒരു ലക്ഷത്തോളം രൂപ വിനിയോഗിച്ചു നവീകരിച്ചിരുന്നു.  പിന്നീട് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. കവിയൂർ പഞ്ചായത്തിലാണ് കുളമെങ്കിലും കുന്നന്താനം  പഞ്ചായത്തിലെ നടയ്ക്കലോടു ചേർന്നായതിനാൽ ഇവിടെയും സമീപത്തുമുള്ള ജനങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയും.

കൊടുമൺ ഇടത്തിട്ട സ്കൂളിന് മുൻവശത്തുള്ള പൊതുകുളം  ജലസമൃദ്ധമാണ്. എന്നാൽ നവീകരിക്കാതെ ഉപയോഗശൂന്യമായി. പ​ഞ്ചായത്തിലെ പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന നീർച്ചാലുകളുടെ സ്ഥിതിയും മറിച്ചല്ല. ഇനി ഞാൻ ഒഴുകട്ടെ പദ്ധതി പ്രകാരം കഴിഞ്ഞ വർഷം ഇവ വൃത്തിയാക്കിയിരുന്നു. ഏഴംകുളം–കൈപ്പട്ടൂർ റോഡരികിലൂടെ കടന്നുപോകുന്ന പ്രധാന തോടും മാലിന്യകേന്ദ്രമാണ്. 

ദ്വീപല്ലാതാകുന്ന പരുമല

പമ്പയുടെ കൈവഴി സൃഷ്ടിച്ച പരുമല എന്ന ദ്വീപ് ദ്വീപല്ലാതായി മാറുന്നു. കൈവഴിയാറ് മൺപ്പുറ്റുകളാൽ നിറഞ്ഞും നികന്നും ഇല്ലാതായി മാറുമ്പോൾ 2 കിലോമീറ്ററോളം വരുന്ന ഒരു നദിയാണ് ഇല്ലാതാകുന്നത്. 2018 ലെ മഹാപ്രളയത്തിനു ശേഷമാണു നദി മണൽപുറ്റുകളാൽ നിറയാൻ തുടങ്ങിയത്. നദിയുടെ ആസന്നമരണത്തിന്റെ ചിഹ്നമാണു മണൽപുറ്റുകൾ.പമ്പാനദിയിൽ നാക്കട കടവിനു സമീപമാണു കൈവഴി തുടങ്ങുന്നത്. ഇടത്തോട്ട് ഒഴുകി പരുമല നഴ്സിങ് കോളജ്, പമ്പാ ദേവസ്വം ബോർഡ് കോളജ് എന്നിവയുടെ സമീപത്തു കൂടി പരുമലക്കടവിലെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ വേർതിരിക്കുന്ന പാലത്തിനടിയിൽ കൂടി ഒഴുകി വീണ്ടും പമ്പയിലെത്തുന്നു. നദി നികന്നു തുടങ്ങിയതോടെ കൃഷി വ്യാപകമായി. വർഷങ്ങൾ പ്രായമുള്ള തെങ്ങ് വരെ നദിയുടെ നടുവിലെ തുരുത്തിലുണ്ട്. കൃഷി വ്യാപിക്കുന്നതോടെ മണ്ണ് ഉറയ്ക്കുകയും നീക്കാനാവാതെ കരഭൂമിയാവുകയും ചെയ്യും.

കടപ്ര പഞ്ചായത്തിനെ രണ്ടായി വേർതിരിക്കുന്നത് പമ്പയുടെ ഈ കൈവഴിയാണ്. വെള്ളത്താൽ ചുറ്റപ്പെട്ട 5 വാർഡുകകളിലായി രണ്ടായിരത്തോളം വീടുകൾ. കൈവഴിയാറിന്റെ ഇരുകരകളും കടപ്രയിലാണെങ്കിലും കുറച്ചുഭാഗം ആലപ്പുഴ ജില്ലയിലെ മാന്നാർ പഞ്ചായത്തിലുണ്ട്. നദിയുടെ ഇരുകരകളിലും കയ്യേറ്റം വ്യാപകമാണ്. മൺപുറ്റുകൾ ആയതോടെ കയ്യേറ്റം ഇപ്പോൾ നദിയുടെ നടുവിലേക്കും ആയിട്ടുണ്ട്. 30 വർഷം മുൻപ് കൈവഴിക്ക് 35 - 40 മീറ്റർ വരെ വീതിയുണ്ടായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. കയ്യേറ്റം വ്യാപിച്ചതോടെ വീതി ഇപ്പോൾ പകുതിപോലുമില്ലാതായി. 

അനുകരിക്കാം, ഈനല്ല മാതൃകകൾ

മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലായിരുന്ന ഏഴംകുളം പഞ്ചായത്തിലെ നെടുമൺ മുക്കറയ്യത്ത് കുളത്തിന് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ  സംരക്ഷണ ഭിത്തി കെട്ടിയും വേലി ഒരുക്കി നിറം പൂശിയും പുതുജീവനേകി. 5 ലക്ഷം രൂപ ചെലവിൽ കരാർ നൽകിയാണ് 15 സെന്റിനടുത്തു വരുന്ന കുളം നവീകരിച്ചത്. നെൽക്കൃഷി ഉൾപ്പെടെ നടത്തി വന്ന സമീപത്തെ കൃഷിയിടത്തിന് ജല ലഭ്യത ഉറപ്പു വരുത്തിയിരുന്ന കുളം മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരുന്നു. ഒരാഴ്ച മുൻപാണ് നവീകരണ ജോലികൾ പൂർത്തിയായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആർ.തുളസീധരൻ പിള്ള പറഞ്ഞു.

കോന്നി മേഖലയിൽ പ്രമാടം, അരുവാപ്പുലം, കലഞ്ഞൂർ പ‍‍ഞ്ചായത്തുകളിലെ പ്രധാന കുളങ്ങളിൽ നിന്നാണ് വിവിധ ചെറുകിട ശുദ്ധജല പദ്ധതികൾ പ്രവർത്തിക്കുന്നത്. പ്രാദേശികമായി പല വാർഡുകളിലെയും ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണുന്നത് ഈ കുളങ്ങളിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ്. പ്രധാന കുളങ്ങളൊന്നും അടുത്ത സമയത്ത് നികത്തുകയോ ഉപയോഗശൂന്യമായിപ്പോവുകയോ ചെയ്തിട്ടില്ല. 

കലഞ്ഞൂർ പഞ്ചായത്തിലെ കാഞ്ഞിരമുകൾ ഭാഗത്തെ കുളത്തിലെ വെള്ളം പാലമലയിലെ ടാങ്കിലേക്ക് സംഭരിച്ച് വാർഡിലെ ഏതാനും കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്. 18-ാം വാർഡിലെ കൂടലിലുള്ള കുളം കെട്ടി സംരക്ഷിച്ചാൽ വേനൽക്കാലത്ത് അടക്കം വിവിധ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ കഴിയും. അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറ മിച്ചഭൂമിയിലെ തേയിലക്കുളവും ശുദ്ധജല പദ്ധതിക്കായി ഉപയോഗിക്കുന്നുണ്ട്.  പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂർ, പന്നിക്കണ്ടം മേഖലയിലെ രണ്ട് കുളങ്ങൾ ഉപയോഗപ്പെടുത്തി രണ്ടു ശുദ്ധജല പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com