കാഞ്ഞിരംകുളം ബൈപാസ് ജംക്ഷനിൽ സിഗ്നൽ ഇല്ല
Mail This Article
നെയ്യാറ്റിൻകര ∙ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടും കോവളം – കാരോട് ബൈപാസ് കടന്നു പോകുന്ന കാഞ്ഞിരംകുളം ബൈപാസ് ജംക്ഷനിൽ സിഗ്നൽ സ്ഥാപിച്ചിട്ടില്ല.ബൈപാസ് ഉൾപ്പെടെ 10 റോഡുകളാണ് ഈ ജംക്ഷനിൽ സംഗമിക്കുന്നത്.ഇവിടെ ആകെയുള്ളത് സ്പീഡ് ബ്രേക്കർ മാത്രം. എല്ലാ റോഡുകളിൽ നിന്ന് ജംക്ഷനിൽ വാഹനം എത്തുമ്പോൾ ഏതു വാഹനം എങ്ങോട്ട് പോകുന്നുവെന്ന് ആർക്കും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് ഈ പാതയെ സങ്കീർണമാക്കുന്നത്.
ഇവിടെ നിന്ന് 2 കിലോമീറ്റർ മാറി അടുത്ത ജംക്ഷനായ പുറുത്തിവിളയിലെ അവസ്ഥയും സമാനമാണ്.ബൈപാസ് ഗതാഗതത്തിനു തുറന്നു കൊടുത്ത ദിവസം മുതൽ ഈ 2 സ്ഥലങ്ങളിലും സിഗ്നൽ സ്ഥാപിക്കണമെന്ന് ജനം ആവശ്യപ്പെടുന്നുണ്ട്.കോവളം കടന്നു ബൈപാസിലൂടെ എത്തുന്ന വാഹനങ്ങൾക്ക് കരമന – കളിയിക്കാവിള ദേശീയപാതയിൽ (കാരോട്) പ്രവേശിക്കാനാകും.
ഇതിനാൽ തമിഴ്നാട്ടിലേക്ക് പോകുന്ന നൂറു കണക്കിനു വാഹനങ്ങൾ ഇപ്പോൾ കഴക്കൂട്ടം – കാരോട് ബൈപാസിനെ ആണ് ആശ്രയിക്കുന്നത്.നെയ്യാറ്റിൻകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ബൈപാസിലൂടെയാണ് യാത്ര. നേരത്തെ വിഴിഞ്ഞം – പൂവാർ റോഡിലൂടെ കോവളം കാണാനെത്തുന്ന വിനോദ സഞ്ചാരികളും ഇപ്പോൾ ഈ റോഡിനെ ആണ് ആശ്രയിക്കുന്നത്.