കോന്തിപുലം പാടത്ത് ബോട്ട് മറിഞ്ഞു രക്ഷകനായി മോഹനൻ
Mail This Article
മാപ്രാണം∙ ഫൈബർ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ ബോട്ട് മറിഞ്ഞു വെളളത്തിൽ മുങ്ങിയ സംഘത്തിലെ മൂന്നു കുട്ടികളുടെ രക്ഷകനായി മത്സ്യത്തൊഴിലാളി മോഹനൻ. കോന്തിപുലം പാടത്ത് മണലെടുത്ത ആഴമേറിയ കുളം പോലെയുള്ള ഭാഗത്താണ് ബോട്ട് മറിഞ്ഞത്. മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ വലുപ്പമുള്ള ഫൈബർ ബോട്ടിൽ കയറിയ മൂന്നു കുട്ടികൾ ഉൾപ്പെടെയുള്ള നാല് പേരാണ് വെള്ളത്തിൽ മുങ്ങിയത്.
നെടുമ്പാൾ ഭാഗത്തുള്ള ബന്ധു വീട്ടിൽ എത്തിയ പാലക്കാട് സ്വദേശികൾ ഉൾപ്പെടെയുള്ള ഏഴ് പേരടങ്ങുന്ന സംഘമാണ് പാടം കാണാൻ എത്തിയത്. കരയിൽ നിന്നിരുന്ന കുട്ടികളുടെ അച്ഛനും അമ്മയും കുഴിയിലേക്ക് ചാടി കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. ഇതിനിടയിൽ മറ്റുള്ളവർ ബഹളം വച്ചതോടെ മറ്റൊരു ഭാഗത്ത് വഞ്ചിയിൽ മീൻ പിടിച്ചിരുന്ന നെടുമ്പാൾ സ്വദേശി ചെമ്പേരി മോഹനൻ (62) പെട്ടെന്ന് വഞ്ചിയിൽ എത്തി കുട്ടികളെ രക്ഷിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി.