ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവം: ആദ്യ പകൽ ശീവേലി
Mail This Article
ഇരിങ്ങാലക്കുട∙ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യ പകൽ ശീവേലിയിൽ ചിറയ്ക്കൽ കാളിദാസൻ ഭഗവാന്റെ തിടമ്പേറ്റി. പഞ്ചാരി മേളത്തിന് കലാനിലയം ഉദയൻ നമ്പൂതിരി പ്രമാണം വഹിച്ചു. രണ്ട് ഉള്ളാനകളുടെ അകമ്പടിയോടെ 17 ആനകൾ അണിനിരന്ന സംഗമേശന്റെ രാജകീയ എഴുന്നള്ളത്ത് നടന്നു. പടിഞ്ഞാറേ നടപ്പുരയിൽ മേളപ്പെരുക്കത്തിന്റെ ആവേശത്തിൽ വേനൽച്ചൂടിനെ മറന്ന് പടിഞ്ഞാറേ നടപ്പുരയിൽ ആസ്വാദകർ താളമിട്ടപ്പോൾ കിഴക്കേ നടപ്പുര പഞ്ചാരിയുടെ കലാശത്തിനു കാത്തിരുന്നു.
എഴുന്നള്ളിപ്പിനു ശേഷം കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ അരങ്ങേറി. 1.30 മുതൽ ക്ഷേത്രത്തിനകത്തെ വേദിയിലും തെക്കേനടയ്ക്കു പുറത്ത് ഉണ്ണായി വാരിയർ കലാനിലയത്തിന് എതിർവശത്തുള്ള വേദിയിലും പത്തുദിവസം നീണ്ടു നിൽക്കുന്ന കലാപരിപാടികളും ആരംഭിച്ചു. ഉത്സവ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്തർക്ക് തെക്കേ ഊട്ടുപുരയിലാണ് അന്നദാനം.
സാംസ്കാരിക സമ്മേളനം
ഇരിങ്ങാലക്കുട∙ കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷനായിരുന്നു. ദേവസ്വം നൽകുന്ന മാണിക്യശ്രീ പുരസ്കാരം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ മേള പ്രമാണി പെരുവനം കുട്ടൻമാരാർക്കു സമ്മാനിച്ചു. പ്രവാസി വ്യവസായി നിസാർ അഷ്റഫ്, യു.പ്രദീപ് മേനോൻ എന്നിവരെ അനുമോദിച്ചു. ഭരണസമിതി അംഗം കെ.ജി.അജയകുമാർ, അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി, നളിൻ ബാബു എസ്. മേനോൻ, എന്നിവർ പ്രസംഗിച്ചു.