ജില്ലയിൽ 24 മുതൽ മദ്യ നിരോധനം; കലക്ടർ ഉത്തരവിറക്കി
Mail This Article
കൽപറ്റ ∙ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 24നു വൈകിട്ട് 6 മുതൽ 26നു വൈകിട്ടു 6 വരെ മദ്യ വിൽപനയും വിതരണവും നിരോധിച്ചു കലക്ടർ രേണുരാജ് ഉത്തരവിറക്കി. മദ്യശാലകൾ, ബാറുകൾ, കള്ളു ഷാപ്പുകൾ, ഹോട്ടലുകൾ/സ്റ്റാർ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വിവിധ വിഭാഗങ്ങളുടെ ലൈസൻസുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും.
വീട്ടിൽ നിന്നു വോട്ട്:ആദ്യ ദിനത്തിൽ 1652 പേർ
കൽപറ്റ ∙ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ വീട്ടിൽ നിന്നു വോട്ട് (ഹോം വോട്ടിങ്) സംവിധാനത്തിലൂടെ ആദ്യ ദിനത്തിൽ 1652 പേർ വോട്ട് ചെയ്തു. മുൻകൂട്ടി അപേക്ഷ നൽകിയ 85 വയസ്സിനു മുകളിലുള്ള 1096 പേരും ഭിന്നശേഷി വിഭാഗത്തിൽപെട്ട 556 പേരുമാണ് ആദ്യ ദിനത്തിൽ വീട്ടിൽ നിന്നു വോട്ട് പ്രക്രിയയിൽ പങ്കാളികൾ ആയത്. നടവയൽ നെയ്ക്കുപ്പയിൽ ഹോം വോട്ടിങ് നടപടി ക്രമങ്ങൾ കലക്ടർ രേണുരാജ് നിരീക്ഷിച്ചു. ഉദ്യോഗസ്ഥർ വോട്ടർമാരുടെ വീടുകളിൽ എത്തിയാണു വോട്ട് ചെയ്യിപ്പിച്ചത്.
വീട്ടിൽ നിന്നു വോട്ട് ചെയ്യുന്നതിനു ജില്ലയിൽ 5,821 പേരാണ് അപേക്ഷ നൽകിയത്. മാനന്തവാടി, കൽപറ്റ, ബത്തേരി നിയോജക മണ്ഡലങ്ങളിലായി ആകെ 86 പോളിങ് ടീമുകളാണു ഹോം വോട്ടിങ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. എആർഒമാരുടെ നേതൃത്വത്തിൽ മൈക്രോ ഒബ്സർവർ, പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, പൊലീസ്, വിഡിയോഗ്രഫർ എന്നിവരടങ്ങുന്ന ടീമാണു വീടുകളിൽ എത്തുക.