തിരഞ്ഞെടുപ്പ് കനത്ത സുരക്ഷ നീലഗിരിയിൽ 71.7% പോളിങ്
Mail This Article
ഗൂഡല്ലൂർ∙ നീലഗിരി ലോക്സഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ 71.7% പോളിങ്. മണ്ഡലത്തിൽ എല്ലായിടത്തും പോളിങ് സമാധാനപരമായിരുന്നു. രാവിലെ കുറച്ച് സമയം മാത്രമാണ് ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടത്. വൈകിട്ടു ചില ബൂത്തുകളിൽ വോട്ടർമാർ കൂട്ടത്തോടെ എത്തിയിരുന്നു. ഗോത്ര മേഖലകളിലും വലിയ തിരക്ക് ഉണ്ടായില്ല. പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തുന്നതും വേഗത്തിൽ നടന്നു. പ്രശ്നസാധ്യതയുള്ള ബൂത്തുകൾക്ക് കേന്ദ്ര സേനയെ നിയോഗിച്ചിരുന്നു. കേരള അതിർത്തി വനത്തിനോട് ചേർന്നു കിടക്കുന്ന കണ്ണൻവയൽ പോളിങ് സ്റ്റേഷന് നക്സൽ വിരുദ്ധ സേനയുടെ സംരക്ഷണം ഏർപ്പെടുത്തി.
അതിർത്തി ചെക് പോസ്റ്റുകളിൽ വാഹനങ്ങളിൽ കനത്ത പരിശോധന നടത്തി. കർണാടക അതിർത്തിയായ കക്കനഹള്ള ചെക്പോസ്റ്റിൽ ബസുകളിൽ നിന്നു യാത്രക്കാരെ ഇറക്കി പരിശോധന നടത്തി. വെയിൽ ചൂടിന്റെ കാഠിന്യം വർധിച്ചതിനാൽ വോട്ടർമാർ ക്യൂ നിൽക്കുന്ന ഭാഗത്ത് താൽക്കാലിക പന്തലുകൾ നിർമിച്ചു. വോട്ടർമാർ ചിഹ്നങ്ങൾക്ക് നേരെ വോട്ട് രേഖപ്പെടുത്തുമ്പോൾ വിവിപാറ്റ് മെഷീനുകളിൽ മലയാളത്തിലും തമിഴിലും സ്ഥാനാർഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തുന്നുണ്ട്. ഊട്ടിയിൽ രാവിലെ മുതൽ പോളിങ് സ്റ്റേഷനുകളിൽ തിരക്ക് കുറവായിരുന്നു. വന്യമൃഗശല്യമുള്ള പ്രദേശങ്ങളില്‍ വനം വകുപ്പ് സുരക്ഷ ഒരുക്കി.