നെൽക്കതിരുകൾ ആനയ്ക്ക്, കർഷകന് കണ്ണീർപ്പാടം
Mail This Article
നടവയൽ ∙ പനമരം പഞ്ചായത്തിലെ ചീരവയൽ പാടശേഖരത്തിലും കാട്ടാനയുടെ വിളയാട്ടം. കതിരണിഞ്ഞ അരയേക്കറോളം നെൽക്കൃഷി കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചു. ചീരവയൽ പാടശേഖരത്തിലെ പുലയംപറമ്പിൽ ബെന്നി, വാഴപ്പറമ്പിൽ ബിനു എന്നിവരുടെ പുഞ്ചക്കൃഷിയാണു കഴിഞ്ഞദിവസം പുലർച്ചെ പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നിറങ്ങിയ ഒറ്റയാൻ നശിപ്പിച്ചത്. പുലർച്ചെ 3ന് പാടത്തു കാട്ടാന ഇറങ്ങിയതറിഞ്ഞ് തുരത്താനെത്തിയ കർഷകനു നേരെ കാട്ടാന പാഞ്ഞുവന്നു. തലനാരിഴയ്ക്കാണു ബെന്നി രക്ഷപ്പെട്ടത്.
കാട്ടാനയ്ക്ക് മുൻപിൽ നിന്നു രക്ഷപ്പെടാൻ ഓടുന്നതിനിടെ തോട്ടിൽ വീണ ബെന്നിക്ക് നിസ്സാര പരുക്കേറ്റു. കാട്ടാനയുടെ ചിന്നംവിളി കേട്ട് മറ്റു കർഷകരെത്തി പടക്കം പൊട്ടിച്ചതോടെയാണ് ആന പിന്മാറിയത്. പുലർച്ചെ ഒറ്റയാൻ ഇറങ്ങിയത് അറിഞ്ഞിരുന്നില്ലെങ്കിൽ കൃഷി പൂർണമായും നശിപ്പിക്കുമായിരുന്നെന്നു ബെന്നി പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായ ഈ പ്രദേശത്തെ വയലിൽ കഴിഞ്ഞ 2 വർഷമായി ഇവരടക്കം മൂന്ന് കർഷകരെ നെൽക്കൃഷിയിറക്കുന്നുള്ളൂ. കന്മതിൽ തകർന്നു കിടക്കുന്ന ചെക്കിട്ട ഭാഗത്ത് നിന്നിറങ്ങുന്ന കാട്ടാനകളാണ് ചീരവയലിലെത്തി കൃഷി നശിപ്പിക്കുന്നത്.