തിരഞ്ഞെടുപ്പ് വയനാട് മണ്ഡലത്തിൽ 73.26% പോളിങ്
Mail This Article
കൽപറ്റ ∙ വയനാട്ടിൽ ഇക്കുറി പോളിങ്ങിലുണ്ടായ ഇടിവ് യുഡിഎഫ് കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്നു. 2019ൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യാനുള്ള ആദ്യ അവസരം വിനിയോഗിക്കാനെന്നവണ്ണം 80.27% വോട്ടർമാരും ബൂത്തിലെത്തി. 4,31,770 ലക്ഷം വോട്ടുകൾക്കു രാഹുൽ ജയിക്കുകയും ചെയ്തു. ഇക്കുറി പോളിങ് ശതമാനത്തിലുണ്ടായ കുറവ് രാഹുലിന്റെ ഭൂരിപക്ഷത്തിലും ഇടിവുണ്ടാക്കുമോയെന്നാണ് അറിയേണ്ടത്. ഒടുവിലെ കണക്കു ലഭിക്കുമ്പോൾ 73.26 ശതമാനമാണു വയനാട്ടിലെ പോളിങ്. ആകെയുള്ള 14,62,423 വോട്ടർമാരുള്ളതിൽ 10,71,489 പേർ വോട്ട് ചെയ്തു. ഇതിൽ 519207 പുരുഷന്മാരും 552279 സ്ത്രീകളും 3 ട്രാൻസ്ജെൻഡേഴ്സുമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,57,819 വോട്ടർമാരുള്ളതിൽ 10,89,899 പേരാണ് വോട്ട് ചെയ്തത്. അവസാനകണക്കിൽ ചെറിയ മാറ്റമുണ്ടായാലും ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം ഇനിയും വലിയ തോതിൽ കൂടാനിടയില്ല.
കഴിഞ്ഞതവണ രാഹുലിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം സമ്മാനിച്ച ബത്തേരി, വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിലെ പോളിങ് ഇക്കുറി കുറഞ്ഞു. 2009ൽ 74 ശതമാനം മാത്രം പോളിങ് രേഖപ്പെടുത്തിയപ്പോൾ പോലും എം.ഐ. ഷാനവാസിനു ലഭിച്ച 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് പ്രതീക്ഷ. ഇക്കുറി 1,04,604 ലക്ഷം വോട്ടർമാർ കൂടിയതും ആകെ പോൾ ചെയ്ത വോട്ടുകളിൽ കഴിഞ്ഞതവണത്തെക്കാൾ 21,113 വോട്ടുകൾ കൂടുതലുള്ളതും കണക്കിലെടുക്കുമ്പോൾ രാഹുലിന്റെ ഭൂരിപക്ഷം 3 ലക്ഷത്തിലും താഴെപ്പോകില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഭൂരിപക്ഷം രണ്ടുലക്ഷത്തിനു താഴെ പോയാൽ എൽഡിഎഫിനു വൻ രാഷ്ട്രീയ വിജയമാകും. താമര ചിഹ്നത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ഇറങ്ങിയ തിരഞ്ഞെടുപ്പിൽ പരമാവധി പാർട്ടി വോട്ടുകൾ പെട്ടിയിലായെന്ന പ്രതീക്ഷയിലാണ് എൻഡിഎ.