നഴ്സിങ്: പ്രവേശനപരീക്ഷയിൽ ഒളിച്ചുകളി
Mail This Article
തിരുവനന്തപുരം ∙ നഴ്സിങ് പ്രവേശനപരീക്ഷ വേണമെന്നു 3 വർഷമായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ഈ വർഷം പ്രവേശനപരീക്ഷ ഉണ്ടാകുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീടു പിൻവലിച്ചു. പ്രവേശനപരീക്ഷ വേണമെന്നു മാനേജ്മെന്റ് അസോസിയേഷനുകളും വാദിക്കുമ്പോഴാണു സർക്കാർ ഒളിച്ചോടുന്നത്. സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്ന കോളജുകളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
പരിശോധന മുടങ്ങി
കേരള നഴ്സിങ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും അഫിലിയേഷനുള്ള കോളജുകളിൽ മാത്രമേ പ്രവേശനം നടത്താൻ പാടുള്ളൂ. അഫിലിയേഷൻ നൽകുന്നതിനു മുന്നോടിയായി സർവകലാശാലയുടെ പരിശോധനകൾ ഏതാണ്ടു പൂർത്തിയായി. കൗൺസിലിന്റെ പരിശോധന നടന്നിട്ടില്ല. ഈ പരിശോധനാ സമിതിയിൽ കഴിഞ്ഞ വർഷം മുതൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളെയും ഉൾപ്പെടുത്തി.
കോളജുകൾ സന്ദർശിച്ച അവർ കുറ്റങ്ങളും കുറവുകളും കണ്ടെത്തിയതിനൊപ്പം ആനുപാതികമായി സീറ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇതിനെതിരെ മാനേജ്മെന്റുകൾ പരാതിയുമായി എത്തിയപ്പോൾ കൗൺസിലിന്റെ പരിശോധനയേ വേണ്ടെന്നു സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവു നിൽക്കുന്നതിനാൽ കൗൺസിൽ അംഗങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള പരിശോധന പോലും നടത്താനാവാത്ത സ്ഥിതിയാണുള്ളത്. ഇത് കോഴ്സിന്റെ അംഗീകാരത്തെ ബാധിക്കും.