ADVERTISEMENT

ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളില്‍ 55 ശതമാനത്തിനും ചികിത്സാര്‍ത്ഥമല്ല മറിച്ച് പ്രതിരോധത്തിനായാണ് ആന്റിബയോട്ടിക്കുകള്‍ കുറിക്കപ്പെടുന്നതെന്ന് സര്‍വേയില്‍ കണ്ടെത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 20 ആശുപത്രികളിലായി നല്‍കിയ പതിനായിരത്തിലധികം മരുന്ന് കുറിപ്പടികളെ ആധാരമാക്കി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണ് പഠനം നടത്തിയത്. നാഷണല്‍ പ്രോഗ്രാം ഫോര്‍ ആന്റിമൈക്രോബിയല്‍ കണ്ടെന്‍മെന്റിന് കീഴില്‍ 2021 നവംബര്‍ മുതല്‍ 2022 ഏപ്രില്‍ വരെയായിരുന്നു സര്‍വേ. കഴിഞ്ഞയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സര്‍വേ ഫലം പുറത്ത് വിട്ടത്. 

ആശുപത്രികളിലെത്തിയ 9,652 രോഗികളില്‍ 72 ശതമാനത്തിനും ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടതായി സര്‍വേ നിരീക്ഷിച്ചു. ഇതില്‍ 45 ശതമാനം അണുബാധയെയോ രോഗലക്ഷണങ്ങളെയോ നേരിടാന്‍ ചികിത്സാര്‍ത്ഥവും 55 ശതമാനം അണുബാധ ഉണ്ടാകാതിരിക്കാനോ, പടരാതിരിക്കാനോ പ്രതിരോധാര്‍ത്ഥവുമാണ് നല്‍കിയതെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ആറ് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഏതെങ്കിലും പ്രത്യേക ബാക്ടീരിയ മൂലമാണ് രോഗമെന്ന് നിര്‍ണ്ണയിക്കപ്പെട്ട ശേഷം ആന്റിബയോട്ടിക് കുറിച്ചതെന്നും സര്‍വേറിപ്പോര്‍ട്ട് പറയുന്നു.കടുത്ത രോഗികളുള്ള തീവ്രപരിചരണ വിഭാഗങ്ങളും മറ്റ് വാര്‍ഡുകളും തമ്മില്‍ ആന്റിബയോട്ടിക് ഉപയോഗത്തില്‍ വെറും 10 ശതമാനത്തിന്റെ വ്യത്യാസമെയുള്ളൂ എന്നും ഡേറ്റ വ്യക്തമാക്കുന്നു. 

വൈറല്‍ അണുബാധയുള്ളവര്‍ക്കും പല ഡോക്ടര്‍മാരും ആന്റിബയോട്ടിക് കുറിക്കുന്നതായി എയിംസിലെ മൈക്രോബയോളജി പ്രഫസര്‍ ഡോ. പൂര്‍വ മാഥുര്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. അണുബാധ സാധ്യത ഭയന്ന് സര്‍ജന്‍മാരില്‍ നല്ലൊരു പങ്കും 15 ദിവസത്തേക്ക് തങ്ങളുടെ രോഗികള്‍ക്ക് ആന്റിബയോട്ടിക് നിര്‍ദ്ദേശിക്കാറുണ്ടെന്നും ഡോ. മാഥുര്‍ കൂട്ടിച്ചേര്‍ത്തു.

അതീവ മോശം സ്ഥിതിയിലുള്ള രോഗികള്‍ക്ക് മാത്രം നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്ന വിഭാഗത്തിലെ ആന്റിബയോട്ടിക്കുകളാണ് നിര്‍ദ്ദേശിക്കപ്പെടുന്നവയില്‍ 57 ശതമാനമെന്നും ഇത് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിലേക്ക് നയിക്കാമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. ആന്റിബയോട്ടിക്സുകളുടെ അമിത ഉപയോഗം മരുന്നുകളെയെല്ലാം നിഷ്പ്രഭമാക്കുന്ന സൂപ്പര്‍ ബഗ്ഗുകളുടെ പിറവിക്ക് കാരണമാകാമെന്ന  ആശങ്കയും ആരോഗ്യ വിദഗ്ധര്‍ പങ്കുവയ്ക്കുന്നു.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

Most of the patients were prescribed antibiotics for Preventive Indication, Survey Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com