അനുവാദമില്ലാതെ അയൽക്കാരന്റെ പറമ്പിലെ മരങ്ങൾ വെട്ടി: വീട്ടുടമയ്ക്ക് വൻതുക പിഴ
Mail This Article
അനുമതിയില്ലാതെ അയൽക്കാരന്റെ വീട്ടിലെ മരങ്ങൾ മുറിച്ചു മാറ്റിയതിനെ തുടർന്ന് വൻതുക പിഴയടയ്ക്കേണ്ട കുരുക്കിലായിരിക്കുകയാണ് ന്യൂജേഴ്സി സ്വദേശിയായ ഒരു വീട്ടുടമ. ഗ്രാൻഡ് ഹേബർ എന്ന വ്യക്തിയാണ് കേസിലെ പ്രതി. അയൽവാസിയായ സമി ഷിൻവേ എന്ന വ്യക്തിയുടെ പുരയിടത്തിലെ 32 മരങ്ങളാണ് അദ്ദേഹത്തിൻ്റെ അനുമതിയില്ലാതെ ഹേബർ വെട്ടി നീക്കിയത്. ധാരാളം വെളിച്ചം ലഭിക്കുന്ന വിശാലമായ എസ്റ്റേറ്റ് ഉണ്ടായിരുന്നിട്ടും ദൂരക്കാഴ്ച തടസ്സപ്പെടുന്നു എന്ന് തോന്നിയതിനെ തുടർന്നായിരുന്നു ഹേബറിന്റെ ഈ നീക്കം.
മരങ്ങൾ വലിയ തടസ്സമായി കരുതിയിരുന്ന ഹേബർ, സമി ജോലിക്കായി വീടുവിട്ടുപോയ സമയത്ത് 32 മരങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു. ജോലി സ്ഥലത്തുനിന്ന് തിരികെയെത്തിയ സമി കണ്ടത് മുറിച്ചുമാറ്റിയ മരങ്ങളുടെ അവശിഷ്ടങ്ങളാണ്. ഇത് ചോദ്യം ചെയ്തപ്പോൾ താൻ നിരപരാധിയാണെന്നായിരുന്നു ഹേബറിന്റെ ആദ്യത്തെ വാദം. തൻ്റെ നിർദ്ദേശങ്ങൾ ജോലിക്കാർ തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം വാദിച്ചു.
പിന്നീട് ഹേബർ മരങ്ങൾ മുറിച്ചു നീക്കണമെന്ന കൃത്യമായി നിർദ്ദേശം തങ്ങൾക്ക് തന്നിരുന്നുവെന്ന് ജോലിക്കാർ സ്ഥിരീകരിച്ചു. ഇതോടെ സമി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹേബർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒരു മരത്തിന് ആയിരം ഡോളർ (82800 രൂപ) വീതം പിഴയായി നൽകാനായിരുന്നു കോടതിയുടെ ഉത്തരവ്.
പ്രശ്നം അവിടംകൊണ്ട് അവസാനിച്ചെന്ന് കരുതിയെങ്കിലും പിന്നീട് നടന്ന ഹിയറിങ്ങിൽ കാര്യങ്ങൾ വീണ്ടും ഹേബറിന് എതിരായി തിരിയുകയായിരുന്നു. ഒരു മില്യൺ ഡോളറിലധികം പിഴയൊടുക്കേണ്ട സാഹചര്യമുണ്ടാകാം. ഏപ്രിൽ 19നാണ് നൽകേണ്ട പിഴ സംബന്ധിച്ച അന്തിമവിധി കോടതി പ്രസ്താവിക്കുന്നത്.