പ്രണയത്താൽ മുറിവേറ്റ ഹൃദയങ്ങൾ
Mail This Article
ഹൈ സ്കൂൾ കാലംതൊട്ട് പരസ്പരം നന്നായി അറിയാവുന്ന രണ്ടു നല്ല സുഹൃത്തുക്കളായിരുന്നു ഐഷയും അമീറും. രണ്ടുപേരുടെ ജീവിതത്തിലും ഉണ്ടായ രണ്ട് പ്രണയങ്ങൾ ഇരുവരെയും മുറിവേൽപിച്ചപ്പോൾ.., കാലം അവരെ ഒന്നിപ്പിച്ചു. അമീറിന് പക്ഷെ അവന്റെ മുറിവുകൾ ഇത്തിരി പഴക്കം ചെന്നതിനാൽ ഉണക്കം സംഭവിച്ചിരുന്നു. ഒരു പെണ്ണായത് കൊണ്ടോ ഏറ്റ മുറിവിന്റെ ആഴം കൂടുതലായത് കൊണ്ടോ, അവൾക്കതിൽ നിന്നും ഉയിർത്തെഴുന്നേൽക്കൽ അത്ര എളുപ്പമായിരുന്നില്ല. വീട്ടുകാരൊക്കെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവൾ ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രതീക്ഷിച്ചപ്പോൾ, അവർക്കുമുന്നിൽ അങ്ങനെ ഒക്കെ ആകാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ പലപ്പോളുമവൾ ചിറകടിച്ച് നിലമ്പൊത്തി വീഴുന്നത് വീട്ടുകാരും അമീറടക്കം അവളുടെ സുഹൃത്തുക്കളും സാക്ഷി ആകേണ്ടിവന്നു.
ആ രണ്ട് മുറിവേറ്റ ഹൃദയങ്ങളെ ഒന്നായികാണാൻ ആഗ്രഹിച്ച സുഹൃത്തുക്കൾക്കും കുടുംബത്തിനും മുന്നിൽ ആദ്യം സമ്മതം പറഞ്ഞത് അമീറായിരുന്നു. അത്കൊണ്ട് തന്നെ ആ ആഗ്രഹത്തിന് പിന്നിൽ അമീറാണെന്ന് ഐഷ സംശയിച്ചു. വീട്ടുകാരുടെ നിർബന്ധത്തിന് മുന്നിൽ അവളും അവസാനം സമ്മതം പറഞ്ഞു. ആർഭാടങ്ങളും മോഡേൺ ആചാരങ്ങളോടും കൂടെ ഐഷ അവന്റെ ഭാര്യയായി. ശ്വാസം മുട്ടുന്നു എന്ന് തോന്നിയ നേരം ഐഷ കാറെടുത്ത് വീട്ടിൽനിന്നിറങ്ങി. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ മനസിലൂടെ വന്നുപോയ്കൊണ്ടിരുന്നു. ആ യാത്ര എങ്ങോട്ടെന്ന് അവൾക്കുപോലും അറിയില്ലായിരുന്നു. ജംഗ്ഷനിൽ എത്തിയപ്പോൾ ഐഷ ഒരു നിമിഷം ബ്രേക്കൊന്നു ചവിട്ടി. വലത്തേക്കുള്ള റോഡ് അവളുടെ വീട്ടിലേക്കാണ്, ഇടത്തോട്ട് ടൗണിലേക്കും നേരെ പോയാൽ കുറ്റിപ്പുറം എത്താം. എങ്ങോട്ടാണ് പോകേണ്ടത്? തനിയെ അങ്ങോട്ട് ചെന്നാൽ, എന്താ ഒറ്റയ്ക്ക്, അമീറെവിടെ എന്നൊക്കെയുള്ള ചോദ്യങ്ങളാകും. എന്തായാലും വീട്ടിലേക്കില്ല. ടൗണിലെ തിരക്കിൽ ബ്രേക്ക് ചവിട്ടി ചവിട്ടി.. നേരെ പോയി നോക്കാം..
തിരുനാവായ എത്തിയപ്പോൾ അത് വരെ അവളനുഭവിച്ച ശ്വാസം മുട്ടലിന് നേരിയ ആശ്വാസം തോന്നി. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അവളുടെ സ്കൂളിന്റെ ഓർമകളിലേക്ക് അവളെ കൊണ്ടുപോയി. നവാമുകുന്ദ സ്കൂൾ.. അവളവിടെയാണ് പ്ലസ് വൺ പ്ലസ് ടു പഠിച്ചത്. ഐഷ പതിയെ കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തി. ഭാരത പുഴയെ തഴുകിയെത്തിയ ഒരു പാലക്കാടൻ കാറ്റ് അവളെ തഴുകിയങ്ങ് പോയി. ആ രണ്ടുവർഷം അവൾക്ക് അത്രമേൽ ഇഷ്ടം തോന്നിയ അതെ കാറ്റ്.. പാലപ്പൂവിന്റെ മണമുള്ള കാറ്റ്.. വള്ളുവനാടൻ കാറ്റ്.. മലപ്പുറത്തുകാരിയാണെങ്കിലും, മനസ്സിൽ എവിടെയോ അവളൊരു പാലക്കാടൻ പ്രണയം സൂക്ഷിച്ചിരുന്നു. രാവിലെ കുളിച്ച് മുണ്ടും നേര്യതുമുടുത്ത് കുറിതൊട്ട് മുടിയിൽ തുളസിക്കതിര് ചൂടിയ ഒരു പെണ്ണിനെ പോലെയാണ് പാലക്കാടെന്ന് അവൾക്കെന്നും തോന്നിയിരുന്നു.
അവളറിയാതെ അവളുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി വിടർന്നു. പക്ഷെ ആ ഇത്തിരി നേരത്തേക്ക് തോന്നിയ ആ പുഞ്ചിരിയെ കീറി മുറിച്ച് കൊണ്ട് ഒരു ബൈക്ക് അവളെ ഓവർടേക്ക് ചെയ്ത് അവളുടെ കാറിനു മുന്നിൽ നിർത്തി. പെട്ടെന്ന് അവൾ ബ്രേക്ക് ചവിട്ടി. തന്റെ ചിന്തകളെ കീറിമുറിച്ച് കടന്നു വന്നതുകൊണ്ടാണോ പെട്ടെന്നു ബ്രേക്ക് ചവിട്ടേണ്ടി വന്നത് കൊണ്ടാണോ എന്നറിയില്ല ഐഷക്ക് നന്നായി ദേഷ്യം വന്നു. ബൈക്കിനു പിറകിലിരുന്നയാൾ ഇറങ്ങി കാറിനു നേരെ വന്നിട്ട് ബൈക്ക് തിരിച്ചു പോകുകയും ചെയ്തു. പെട്ടെന്ന് അവളുടെ മുഖമൊന്ന് വിളറി. അയാൾ നടന്ന് വന്ന് ഡോർ തുറന്ന് ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു. ഐഷ അമീറിന്റെ മുഖത്തേക്ക് തന്നെ എന്താ ഉദ്ദേശം എന്നർഥത്തിൽ ഒന്ന് നോക്കി.
"ഇതിത്തിരി മോശമായി പോയി. ഏതൊരു സ്ത്രീയും ഒരു യാത്രപോകുമ്പോൾ അവളുടെ ഭർത്താവിനെ കൂട്ടീട്ടാ പോകാറ്.., അറ്റ്ലീസ്റ്റ് അവരുടെ കല്യാണം കഴിഞ്ഞ കുറച്ചു മാസങ്ങൾക്കെങ്കിലും, ഇതിപ്പോ ഒരു ആഴ്ച്ച കഴിഞ്ഞതല്ലേ ഒള്ളു.. അല്ലെങ്കിലൊന്ന് പറഞ്ഞെങ്കിലും പോകാം.." ഒരു മുഖവുരയും കൂടാതെ അവൻ അവന്റെ പരിഭവം പറഞ്ഞു. അവളൊന്നും മിണ്ടിയില്ല, മറുപടി ഒന്നും കിട്ടാനില്ല എന്നുറപ്പായപ്പോൾ "പോകാം.." ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അവൻ പറഞ്ഞു. അവൾ അയാളുടെ മുഖത്തേക്ക് നോക്കാതെ ഇച്ചിരി ഗൗരവത്തിൽ "എങ്ങോട്ട്?" എന്ന് ചോദിച്ചു.
അമീർ: "നീ എങ്ങോട്ടാണോ അങ്ങോട്ട്"
ഐഷ: എങ്ങോട്ടായാലും?!
അമീർ: ഹ.. അതെ എങ്ങോട്ടായാലും..
ഐഷ: മരിക്കാനാണെങ്കിലും?!
അമീർ: ഹ ഇനി അങ്ങോട്ട് നീ മരിക്കാനാണെങ്കിലും ഞാനുമുണ്ട് കൂടെ..
അവളൊന്ന് ചിരിച്ച് കൊണ്ട് കാർ മുന്നോട്ടെടുത്തു. "അതെ അതെ, അത് നിന്റെ വഴിയാണ് എന്റെ അല്ല." അവൻ ചിരിച്ചുകൊണ്ട് അവന്റെ കൈ തണ്ടയിൽ പണ്ട് ഉണ്ടാക്കിയ മുറിവിൽ ഒന്ന് തലോടി. അവന്റെ മുഖം പെട്ടെന്ന് മാറി. ഒരു നീണ്ട മൗനത്തിനൊടുവിൽ അവർ പാലക്കാട് ടൗണിൽ എത്തി. രാവിലെ അവളുടെ പാലക്കാടൻ പ്രണയത്തിലേതെന്ന പോലെ തുളസിക്കതിര് ചൂടിയ ഒരു സുന്ദരി അവളെ വിളിച്ചുണർത്തുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അവളുണർന്നത്. അന്നോളം ആ പാലക്കാടൻ പ്രഭാതത്തോളം തിളക്കമുള്ള ഒരു പ്രഭാതവും അവൾ കണ്ടിട്ടുണ്ടായിരുന്നില്ല.