പിഗ്മാലിയൻ – അരുൺ മങ്ങാട്ട് എഴുതിയ കവിത
Mail This Article
ഉളിയുടെ മൂർച്ചതലപ്പിൽ ശില പൂർണത
തേടികൊണ്ടേയിരുന്നു
മുറിഞ്ഞു വേർപെട്ടുപോയ
ഇടങ്ങളിലെ അവ്യക്തതകളിൽ
മുഖം കൊത്താൻ പേടിച്ച് ശിൽപിയും
അറ്റുപോയ കൽച്ചീളുകളുടെ
അയഥാർഥ വേദനകളിൽ നെഞ്ചുരുകിയിട്ടും
വേർപെട്ടുപോകുന്നവ ബാക്കിവയ്ക്കുന്ന
പൂർണതകൾക്കായി ശില തന്റെ
കരച്ചിലുകൾ ഉളിയുടെ സംഗീതത്തിൽ ഒളിപ്പിച്ചു വെച്ചു
എന്നിട്ടുമെന്നിട്ടും
മുഖമെന്ന യാഥാർഥ്യം പാതിമാത്രം ചീന്തിയിട്ട
ഉളിപ്പാടുകളായി വേർപെട്ടുനിന്നു
ഉടല് മാത്രം ഉയിരായി നിവർന്നു..
ശിൽപിയുടെ മനസ്സിലെ പ്രതീക്ഷകളുടെ
അടരുകളിൽ വീർപ്പുമുട്ടുമ്പോഴും
തന്നിൽ കൊത്തി വയ്ക്കാൻ പോകുന്ന
മുഖത്തിന്റെ സൗന്ദര്യത്തെ ശില സ്വപ്നം കണ്ടു.
കല്ലില്‍ ഹൃദയം കൊണ്ട് ഉളിയിടുന്നവന്റെ പ്രതീക്ഷകൾ
ഭൂമിയിെല മുഴുവൻ സൗന്ദര്യവും തിരഞ്ഞു
അപൂർണതയിൽ നിന്നും അപൂർണതകളിലേക്ക്
മൂർച്ചകൂട്ടികൊണ്ടേയിരുന്നു
തന്റെ പൂർണതയെ പ്രണയിച്ചു പോകാതിരിക്കാൻ..
ഒടുവില്‍ ഒരുനാൾ പകുതിയാക്കിയ മുഖത്തിൽ
ചോരയുടെ നേർത്തചൂട് പടർന്നപ്പോൾ
ശില മുൻപെന്നെത്തേക്കാളും തണുത്തുറഞ്ഞു..
മുഖമെന്ന സങ്കൽപത്തെ മനസ്സിൽ കൊത്തിയെടുത്ത്
വേർപെട്ടുപോകാത്ത ശിലാ തന്തുക്കളെ ശപിച്ചുകൊണ്ട്
ഇനിയൊരിക്കലും ഉളിപ്പാടുകൾ വീഴാൻ സാധ്യതയില്ലാത്ത
തന്റെ മുഖത്തിന്റെ വൈകൃതങ്ങളിലൂടെ
ഒലിച്ചിറങ്ങിയ ചോരപ്പാടുകളിൽ
ശില തന്റെ പാതിമാത്രം തീർന്ന മുഖം ഒളിപ്പിച്ചു വെച്ചു..
ഇനിയൊരിക്കലും കേൾക്കാൻ പറ്റാത്ത
മൂർച്ച തലപ്പുകളുടെ പ്രതിധ്വനികളെ
വെറുതെയെങ്കിലും കാതോര്‍ത്തു കൊണ്ട്..