ADVERTISEMENT

‘‘റോസാപ്പൂ വിരിച്ച കിടക്കയല്ല സ്റ്റാർഡം, അതിനു വളരെ ബുദ്ധിമുട്ടും കഷ്ടപ്പാടുമൊക്കെ അനുഭവിച്ചെങ്കിലെ ഒക്കൂ. ഈശ്വരാധീനവും കഠിനാധ്വാനവും ഭാഗ്യവുമൊക്കെ ഇതിന് ആവശ്യമാണ്.’’– നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഈ ഡയലോഗോടു കൂടിയാണ് ‘നടികർ’ തുടങ്ങുന്നത്. കഥയിലെ നായകൻ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ. സ്റ്റാർഡത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന, പക്ഷേ സ്വന്തം ജീവിതം കൈപ്പിടിയിലൊതുക്കി നിർത്താൻ സാധിക്കാത്ത ഒരു അഭിനേതാവ്. 

ഒറ്റയ്ക്കു വഴിവെട്ടി വന്ന് മലയാള സിനിമയിൽ സൂപ്പർസ്റ്റാർ പട്ടം നേടിയ ആളാണ് ഡേവിഡ് പടിക്കൽ. ആദ്യ മൂന്നു ചിത്രങ്ങളും സൂപ്പർഹിറ്റാക്കിയ നടന്റെ ഓഫ് സ്ക്രീൻ ജീവിതമാണ് സിനിമ പറയുന്നത്. കുത്തഴിഞ്ഞ ജീവിതവും സെറ്റിലെ കലഹങ്ങളുമൊക്കെയായി ആകെപ്പാടെ ഒരു തകർച്ചയുടെ വക്കിലാണ് കക്ഷി. ‘സൂപ്പർസ്റ്റാർ പട്ട’മെന്ന വിശേഷണത്തിൽ കരിയർ മുന്നോട്ടു പോകുന്നുണ്ടെങ്കിലും നടനെന്ന നിലയിൽ പരാജയമാകുന്നുണ്ട് ഡേവിഡ്. 

പ്രതീക്ഷിച്ച് കൈ കൊടുക്കുന്ന സിനിമകളൊക്കെ തിയറ്ററിൽ ദുരന്തമാകുന്നു. തനിക്കു ചുറ്റുമുള്ള താരപ്രഭാവത്തിൽ അയാൾ തന്നിലെ വ്യക്തിത്വത്തെത്തന്നെ ഇടയ്ക്ക് സ്വയം മറന്നുപോകുന്നുണ്ട്. ഒരു ഘട്ടത്തിൽ വലിയൊരു സംവിധായകന്റെ സെറ്റിൽവച്ച് ഷൂട്ടിങ്ങിനിടയിൽ ഡേവിഡ് അപമാനിതനാകുന്നു. തന്റെ അഭിനയത്തെക്കുറിച്ച് എല്ലാവരുടെയും മുന്നിൽ വച്ചുള്ള സംവിധായകന്റെ പരിഹാസം ഡേവിഡിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അവിടെ വച്ചാണ് അയാളുടെ മുന്നിലേക്ക് ബാല എന്ന ആക്ടിങ് കോച്ച് എത്തുന്നത്.

സൂപ്പര്‍സ്റ്റാര്‍ പട്ടമുള്ള ഒരാള്‍ അഭിനയം പഠിക്കാന്‍ തയാറാകുമോ? അതോ അവിടെയും അയാൾ പരാജയമായിരിക്കുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ‘നടികര്‍’. രസകരമായ കൗണ്ടറുകളും സിനിമയ്ക്കുള്ളിലെ തമാശക്കഥകളുമൊക്കെയായി ആദ്യപകുതി മുന്നോട്ടുപോകുന്നു. ഡേവിഡിന്റെ വ്യക്തിജീവിതത്തിലൂടെയും പിന്നീട് അയാളിലുണ്ടാകുന്ന പരിണാമങ്ങളിലൂടെയുമാണ് രണ്ടാം പകുതിയുടെ സഞ്ചാരം. 

ഡേവിഡ് പടിക്കലായി എത്തുന്ന ടൊവിനോയുടെ വൺമാൻ ഷോയാണ് ഈ സിനിമ. സ്റ്റൈലിഷ് അപ്പിയറൻസിൽ മാത്രമല്ല അഭിനയത്തിലും പല തലങ്ങളിലൂടെയാണ് ടൊവിനോ, ഡേവിഡ് പടിക്കലായി നിറഞ്ഞാടുന്നത്. തലക്കനമുള്ള സൂപ്പർസ്റ്റാറായും സങ്കീർണതകൾ നിറഞ്ഞ അനാഥനായും ടൊവിനോ തന്റെ കഥാപാത്രത്തെ പൂർണമായും ഉൾക്കൊള്ളുന്നത് സിനിമയിൽ കാണാം. കൗണ്ടര്‍ കോമഡികളുമായി ബാലു വർഗീസും സുരേഷ് കൃഷ്ണയും അരങ്ങു തകർക്കുന്നു. ഡേവിഡിന്റെ ആക്ടിങ് കോച്ച് ആയെത്തുന്ന സൗബിൻ ഷാഹിറും കഥാപാത്രത്തെ കയ്യടക്കടത്തോടെ അവതരിപ്പിച്ചു.

ഭാവന, ചന്തു സലിംകുമാർ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, ധ്യാൻ ശ്രീനിവാസൻ, ബിപിൻ ചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജീൻ പോളിന്റെ സംവിധാന മികവിനും കൊടുക്കണം കയ്യടി. കളർഫുള്‍ ഫ്രെയിമുകൾ സിനിമയുടെ പ്രത്യേകതയാണ്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയാൻ മിടുക്കനാണെന്ന് ഡ്രൈവിങ് ലൈസൻസിലൂടെ ജീൻ തെളിയിച്ചിട്ടു‌ണ്ട്. അത് നടികറിലും ആവർത്തിക്കുന്നു. തമാശകൾ നിറഞ്ഞ ആദ്യ പകുതിയോളം ചടുലമല്ല രണ്ടാം പകുതി. 

ചിത്രത്തിലെ സ്റ്റൈലിഷ് ഫ്രെയ്മുകള്‍ക്ക് പിന്നില്‍ ആല്‍ബിയാണ്. കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്മെന്‍റും എടുത്തുപറയേണ്ട ഒന്നാണ്. ഏക്ത ഭട്ട് ആണ് കോസ്റ്റ്യൂം ഡിസൈനര്‍. യക്സന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ബിജിഎം അതി ഗംഭീരം. രതീഷ് രാജാണ് എഡിറ്റർ. സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഹിറ്റുകൾ നിറ‍ഞ്ഞാടുന്ന തിയറ്ററിൽ ആ ഫ്ലോ നഷ്ടപ്പെടുത്താനിടയില്ലാത്ത ചിത്രമാണ് നടികർ. പോരായ്മകൾ ഇല്ലെന്നല്ല, പക്ഷേ അവയെ മറികടക്കുന്ന പോസിറ്റീവുകൾ ചിത്രത്തിനുണ്ട്. അതു തന്നെയാണ് ഇൗ സിനിമയുടെയും അണിയറക്കാരുടെയും വിജയവും.  

English Summary:

Nadikar Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com