ADVERTISEMENT

ഗായകൻ നിക് ജൊനാസിനും നടി പ്രിയങ്ക ചോപ്രയ്ക്കും മെറ്റ്ഗാല എന്നാൽ ഫാഷന്റെ ഉത്സവവേദി മാത്രമല്ല, ഇരുവരെയും ഒന്നിപ്പിച്ച പ്രിയപ്പെട്ട ഇടം കൂടിയാണ്. 2017ലെ മെറ്റ്ഗാലയിൽ വച്ചാണ് നിക്കും പ്രിയങ്കയും കണ്ടുമുട്ടിയത്. തുടർന്നു നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു. തുടർന്നുള്ള വർഷങ്ങളിലും പതിവായി ഇരുവരും ഫാഷൻ വേദിയിൽ ഒരുമിച്ചെത്തിയെങ്കിലും ഇത്തവണത്തെ മെറ്റ്ഗാലയിൽ നിന്നു താരദമ്പതികൾ വിട്ടുനിന്നു. ഇരുവരെയും വേദിയിൽ കാണാത്തതിന്റെ കാരണം തിരയുകയാണ് സമൂഹമാധ്യമലോകം. 

അനാരോഗ്യം കാരണമാണ് നിക് ജൊനാസിനു മെറ്റ്ഗാലയിൽ എത്താൻ കഴിയാതിരുന്നത്. കലശലായ പനിയും ശരീരവേദനയും കാരണം നിക് കിടപ്പിലാണ്. ഇക്കാര്യം ഗായകൻ തന്നെ ആരാധകരെ അറിയിച്ചിരുന്നു. തൊണ്ട വേദന കാരണം ശബ്ദം നഷ്ടപ്പെട്ടതിനാൽ മെക്സിക്കോയിൽ നടത്താനിരുന്ന സംഗീതപരിപാടി നിക് നീട്ടി വച്ചിരുന്നു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കുപിടിച്ച ദിവസങ്ങളിലൂടെയാണ് പ്രിയങ്ക ചോപ്ര കടന്നുപോകുന്നത്. സമയ പരിമിതിമൂലം നടിക്ക് ഇത്തവണത്തെ മെറ്റ്ഗാലയിൽ എത്താനായില്ല.

വിവാഹശേഷം നിക്കും പ്രിയങ്കയും ആദ്യമായി ഒരുമിച്ചെത്തിയ 2019ലെ മെറ്റ്ഗാല ചിത്രങ്ങൾ വൈറലായിരുന്നു. ഗ്രേ–മഞ്ഞ–പിങ്ക് എന്നീ നിറങ്ങൾ സമന്വയിപ്പിച്ചു നിലത്തറ്റം മുട്ടുന്ന സിൽവർ തൂവൽ ഗൗണിലായിരുന്നു പ്രിയങ്കയുടെ വരവ്. നിക് ജൊനാസിനൊപ്പം റെഡ് കാർപ്പറ്റിലെത്തിയ നടിയുടെ മുടിയിലെ പരീക്ഷണങ്ങൾ കണ്ട് ആരാധകർ അമ്പരന്നു. പ്രിയങ്കയുടെ ചിത്രങ്ങൾ ട്രോളുകൾക്കും വിധേയമായിരുന്നു. 

2018 ഡിസംബർ 1നാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. മൂന്നു ദിവസം നീണ്ട, രാജകീയ പ്രൗഢി നിറയുന്ന ആഘോഷങ്ങളോടെയായിരുന്നു ഇന്ത്യൻ പാരമ്പര്യമനുസരിച്ചുള്ള വിവാഹം. പിന്നീട് നിക്കിന്റെ രാജ്യമായ അമേരിക്കയിൽ വച്ചും ചടങ്ങുകൾ നടത്തി. 2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകു‍ഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മാൾട്ടിക്കും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയുണ്ട്.

English Summary:

Nick Jonas and Priyanka Chopra skipped Met Gala 2024 Here is why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com