ADVERTISEMENT

ന്യൂഡൽഹി ∙ കർണാടക മുഖ്യമന്ത്രിപദത്തിനായി സിദ്ധരാമയ്യയും പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറും പിടിമുറുക്കിയതോടെ, രമ്യമായ പരിഹാരവഴിക്കായി തലപുകച്ച് കോൺഗ്രസ് ദേശീയനേതൃത്വം. ഭൂരിപക്ഷം എംഎൽഎമാരും തനിക്കൊപ്പമാണെന്നു സിദ്ധരാമയ്യ അവകാശപ്പെടുകയും ഏതു ഭൂരിപക്ഷത്തെക്കാളും വലുതാണു തന്റെ ചങ്കൂറ്റമെന്നു ശിവകുമാർ തിരിച്ചടിക്കുകയും ചെയ്തതോടെ, തീരുമാനം പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെക്കു കീറാമുട്ടിയായി.

കർണാടകയിൽ നേടിയ മിന്നുംവിജയത്തിന്റെ ശോഭ കെടുത്തുംവിധമുള്ള പ്രതിസന്ധിയായി ഇതു വളരാതിരിക്കാൻ ഇന്നലെ നേതൃത്വം രാപകൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇന്നു തീരുമാനമുണ്ടായേക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇരുവരെയും ഖർഗെ ഇന്നലെ ഡൽഹിക്കു വിളിപ്പിച്ചെങ്കിലും വരാമെന്നേറ്റശേഷം അവസാനനിമിഷം ശിവകുമാർ പിൻമാറി. ശിവകുമാർ ഇന്നു ഡൽഹിയിലെത്തുമെന്നാണു കരുതുന്നത്.

മലയാളി എംഎൽഎ: കെ.ജെ.ജോർജ് ഉൾപ്പെടെ വിശ്വസ്തരായ ഏതാനും നേതാക്കൾക്കൊപ്പമാണു സിദ്ധരാമയ്യ ഇന്നലെ വൈകിട്ട് ഡൽഹിയിലെത്തിയത്. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയുറപ്പിച്ച സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഏറക്കുറെ ഉറപ്പായതോടെയാണു ശിവകുമാർ നിലപാട് കടുപ്പിച്ചത്. വയറിനു സുഖമില്ലാത്തതിനാൽ ഡൽഹിക്കു പോകുന്നില്ലെന്നാണു പുറമേ പറഞ്ഞത്. ശിവകുമാറിന്റെ 61–ാം ജന്മദിനം കൂടിയായിരുന്നു ഇന്നലെ. ഞായറാഴ്ച രാത്രി ബെംഗളൂരുവിലെ ഹോട്ടലിൽ നടന്ന ജന്മദിനാഘോഷത്തിൽ ശിവകുമാറും സിദ്ധരാമയ്യയും കേക്ക് പങ്കിട്ടിരുന്നു.

ഞായറാഴ്ച എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്കു ചർച്ച നടത്തിയ പാർട്ടി നിരീക്ഷകൻ സുശീൽ കുമാർ ഷിൻഡെ റിപ്പോർട്ട് ഇന്നലെ ഖർഗെക്കു കൈമാറി. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായും ഖർഗെ ചർച്ച നടത്തി. 90 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണു സിദ്ധരാമയ്യ അവകാശപ്പെടുന്നത്. 

English Summary: Tussle between Siddaramaiah and DK Sivakumar over Karnataka chief minister post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com