ADVERTISEMENT

ന്യൂഡൽഹി ∙ രാവിലെ ആചാരപരമായ ചടങ്ങുകൾ; ഉച്ചയ്ക്ക് ഉദ്ഘാടന സമ്മേളനം. വികസിത ഭാരതത്തിലേക്കുള്ള ചവിട്ടുപടിയെന്ന വിശേഷണത്തോടെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു. രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് 22 പ്രതിപക്ഷ കക്ഷികൾ ഉദ്ഘാടനം ബഹിഷ്കരിച്ചു. 

അതിരാവിലെ ഒന്നാം നമ്പർ ഗേറ്റിലൂടെ എത്തിയ പ്രധാനമന്ത്രി പാർലമെന്റ് വലംവച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ലോക്സഭാ സ്പീക്കർ ഓംബിർലയും ഒപ്പമുണ്ടായിരുന്നു. തുടർന്നു മോദി ഗണപതി ഹോമം നടന്ന പ്രത്യേക പന്തലിലെത്തി. ശൃംഗേരി മഠത്തിലെ പുരോഹിതരുടെ കാർമികത്വത്തിൽ നടന്ന ഗണപതി ഹോമത്തിനുശേഷം തമിഴ്നാട്ടിലെ മഠങ്ങളിൽനിന്നുള്ള പുരോഹിതർ നൽകിയ ചെങ്കോൽ മോദി സ്വീകരിച്ചു. ചെങ്കോലിനെ പ്രധാനമന്ത്രി സാഷ്ടാംഗം പ്രണമിച്ചു. 21 പുരോഹിതരെയും വണങ്ങിയശേഷം നാദസ്വരത്തിന്റെയും വേദമന്ത്രങ്ങളുടെയും അകമ്പടിയോടെ പുരോഹിതർക്കൊപ്പം പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുനീങ്ങി. തുടർന്നു ലോക്സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു വലതുവശത്തായി ചെങ്കോൽ സ്ഥാപിച്ചു പുഷ്പാർച്ചന നടത്തി. ‌ 

തുടർന്നു ഉദ്ഘാടനഫലകം പ്രധാനമന്ത്രിയും സ്പീക്കറും ചേർന്ന് അനാഛാദനം ചെയ്തു. വിവിധമതങ്ങളിലെ പുരോഹിതർ പങ്കെടുത്ത സർവമത പ്രാർഥനയിലും മോദി പങ്കുകൊണ്ടു. പാർലമെന്റ് നിർമാണത്തിൽ പങ്കെടുത്ത തൊഴിലാളികളുടെ പ്രതിനിധികളായി 11പേരെ പ്രധാനമന്ത്രി പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ഇവർ ഉദ്ഘാടനച്ചടങ്ങിലും ക്ഷണിതാക്കളായിരുന്നു. 

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ ലോക്സഭാ ഹാളിൽ. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ മുൻനിരയിൽ.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ ലോക്സഭാ ഹാളിൽ. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ മുൻനിരയിൽ.

തുടർന്നു മടങ്ങിയശേഷം ഉച്ചയ്ക്ക് 12നാണ് ഉദ്ഘാടനസമ്മേളനത്തിനായി പ്രധാനമന്ത്രി എത്തിയത്. 12 മണിയോടെ എത്തിയ പ്രധാനമന്ത്രിയെ ലോക്സഭാ സ്പീക്കറും രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായനും സ്വീകരിച്ചാനയിച്ചു. ‘മോദി, മോദി’ മുദ്രാവാക്യങ്ങളോടെയും കയ്യടികളോടെയുമാണു സദസ്സ് സ്വീകരിച്ചത്. ചില ബിജെപി അംഗങ്ങൾ ‘ഹര ഹര മഹാദേവ്, ജയ് ശ്രീരാം’ എന്നും വിളിച്ചു. 

പാർലമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാംപും 75 രൂപയുടെ പുതിയനാണയവും മോദി പ്രകാശനം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരുടെ സന്ദേശങ്ങൾ ഹരിവംശ് വായിച്ചു. പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിൽ ഇരുവരും സന്തുഷ്ടി പ്രകടിപ്പിക്കുന്നതായിരുന്ന സന്ദേശങ്ങൾ. 

മുഖ്യപ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ച ചടങ്ങിൽ ബിഎസ്പി, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ടിഡിപി അംഗങ്ങൾ പങ്കെടുത്തു. മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ, മുൻ സ്പീക്കർ സുമിത്ര മഹാജൻ, ബിജെപി നേതാവ് മുരളി മനോഹർ ജോഷി എന്നിവരും എത്തിയിരുന്നു. യോഗി ആദിത്യനാഥടക്കം എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുത്തു. ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയാണ് പങ്കെടുത്ത ഏക എൻഡിഎ ഇതര മുഖ്യമന്ത്രി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഉന്നത ഉദ്യോഗസ്ഥർ, ഉന്നത സൈനികോദ്യോഗസ്ഥർ എന്നിവരെത്തിയിരുന്നു.പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കാതിരിക്കാൻ വിശിഷ്ടാതിഥികൾക്കും സഭാമന്ദിരത്തിനുള്ളിൽതന്നെയായിരുന്നു ഇരിപ്പിടം. ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും വിദേശരാജ്യങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. പുതിയ പാർലമെന്റ് മന്ദിരം ശാക്തീകരണത്തിന്റെ തൊട്ടിലാകുമെന്നു പ്രധാനമന്ത്രി പിന്നീടു ട്വീറ്റു ചെയ്തു. 64,500 ചതുരശ്രമീറ്റർ ചുറ്റളവുള്ള മന്ദിരം 864 കോടി രൂപ ചെലവിൽ രണ്ടര വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. 

English Summary : New parliament building dedicated to nation, opposition parties boycotted ceremony 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com