കണ്ണുനിറഞ്ഞാണ് ജിയോയോടത് പറഞ്ഞത്; മമ്മൂക്കയുമായി ആ സീനിന് കാത്തിരിക്കുന്നു; സുധിയുടെ മേൽവിലാസമായ ‘കാതൽ’
Mail This Article
കേരളത്തിൽ ‘കാതലി’ന്റെ ആദ്യ പ്രദർശനം കഴിഞ്ഞ നിമിഷം പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ സുധി കോഴിക്കോടിനെ വിളിച്ചു പറഞ്ഞു, "പടം സൂപ്പർഹിറ്റാടാ... നിനക്ക് ഗംഭീര കയ്യടിയാണ്"! അതുകേട്ട്, ഗോവയിലിരുന്ന് സുധി പൊട്ടിക്കരഞ്ഞു. കാതൽ എന്ന സിനിമയെ പ്രതിനിധീകരിച്ച് ചലച്ചിത്രമേളയിൽ എത്തിയതായിരുന്നു അദ്ദേഹം. ചലച്ചിത്രമേളയിൽ കാതൽ പ്രദർശിപ്പിച്ചതും കേരളത്തിൽ സിനിമ റിലീസ് ചെയ്തതും ഒരേ ദിവസം. കാതൽ പ്രദർശനത്തിനെത്തി രണ്ടാഴ്ചയാകുമ്പോൾ, ചിത്രത്തിൽ തങ്കൻ എന്ന സ്വവർഗാനുരാഗിയെ അവിസ്മരണീയമാക്കിയ സുധി കോഴിക്കോടിന്റെ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ സംഭവിച്ചു. 15 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇതുവരെ നാൽപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം സുധിക്ക് മുൻപുണ്ടായിട്ടില്ല. ഇതുപോലെ സന്തോഷം വന്നു കണ്ണു നിറഞ്ഞിട്ടില്ല. ഇങ്ങനെയൊരു വേഷത്തിനായിരുന്നു നാളിതു വരെ അലഞ്ഞതെന്നു പറയുമ്പോൾ സുധി കോഴിക്കോടിന്റെ കണ്ണുകളിൽ നനവുള്ള തിളക്കം. കരഞ്ഞും ചിരിച്ചും നിർത്താതെ വർത്തമാനം പറഞ്ഞും തന്റെ കരിയറിലെ ഏറ്റവും മനോഹരമായ കഥാപാത്രത്തെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് സുധി. അഭിമുഖങ്ങൾ, സ്വീകരണങ്ങൾ, തീയറ്റർ സന്ദർശനങ്ങൾ, എന്നിങ്ങനെ ഉണർവിന്റെ ഏറിയ പങ്കും തിരക്കുകൾക്ക് നടുവിൽ തന്നെ. "കാതൽ എനിക്ക് ഇമോഷനൽ പ്രോസസ് ആയിരുന്നു. ആ ഇമോഷനു പിന്നിൽ എന്റെ യാത്രയുണ്ട്. സിനിമയ്ക്കു പിന്നാലെ യാത്ര ചെയ്തതിന്റെ കഷ്ടപ്പാടുകളുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ ചിലർക്കു വേദനിക്കും. സഹായിച്ചവരെ പറഞ്ഞാൽ ചിലരെ വിട്ടുപോയെന്ന പരിഭവം കേൾക്കേണ്ടി വന്നേക്കാം," ഒരു ദീർഘനിശ്വാസമെടുത്ത് സുധി പറഞ്ഞു തുടങ്ങി. മനോരമ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്...