ഡിആർഎസ് പോയിട്ടും രക്ഷയില്ല, പുറത്തായപ്പോൾ കോലിയുടെ രോഷം; അംപയറോടു ചൂടായി
Mail This Article
കൊൽക്കത്ത∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ, ഗ്രൗണ്ടില്‍ രോഷപ്രകടനം നടത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി. പുറത്തായ പന്ത് നോബോളാണെന്നാണു കോലിയുടെ വാദം. ഔട്ടാണെന്നു വിധിച്ചതോടെ അംപയറോടും ഗ്രൗണ്ടിൽവച്ച് കോലി ചൂടായി. ആർസിബി ബാറ്റിങ്ങിനിടെ മൂന്നാം ഓവറിലായിരുന്നു സംഭവം. ആദ്യ പന്തിൽ ഹർഷിത് റാണ ക്യാച്ചെടുത്താണു കോലിയെ പുറത്താക്കിയത്. ഫുൾ ടോസായി വന്ന പന്ത് കോലിയുടെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയതോടെ ഹർഷിത് റാണ തന്നെ പിടിച്ചെടുക്കുകയായിരുന്നു.
എന്നാല്‍ പന്ത് അരയ്ക്കു മുകളിലാണു വന്നതെന്നും അതുകൊണ്ടുതന്നെ നോബോൾ വേണമെന്നുമായിരുന്നു കോലിയുടെ വാദം. അംപയറുടെ തീരുമാനത്തിനെതിരെ കോലി ഡിആർഎസ് എടുക്കുകയും ചെയ്തു. റീപ്ലേകളിൽ കോലി ക്രീസിനു പുറത്താണെന്നും നോബോളല്ലെന്നും വ്യക്തമായി. ഇതോടെ കോലി ഔട്ട് തന്നെയാണെന്ന് അംപയര്‍മാർ വിധിച്ചു. തുടർന്ന് അംപയർമാരുമായി തർക്കിച്ച ശേഷമായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഗ്രൗണ്ട് വിട്ടത്.
ഏഴു പന്തുകൾ നേരിട്ട കോലി 18 റൺസെടുത്താണു പുറത്തായത്. രണ്ടു സിക്സറുകളും ഒരു ഫോറും താരം ബൗണ്ടറി കടത്തി. മത്സരത്തിന്റെ അവസാന പന്തിലാണ് ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു റൺ വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങില്‍ 20 ഓവറിൽ 221 റൺസെടുത്ത് ആർസിബി പുറത്തായി. സീസണില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഏഴാം തോൽവിയാണിത്.