വല്ലാത്ത തോൽവി ആയിപ്പോയി, രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് ടീം ഉടമ; ഉത്തരംമുട്ടി ലക്നൗ ക്യാപ്റ്റൻ
Mail This Article
ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദിനോടു വൻ തോൽവി വഴങ്ങിയതിനു പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനോടു ഗ്രൗണ്ടിൽവച്ച് ചൂടായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഹൈദരാബാദിന്റെ പത്തു വിക്കറ്റ് ജയത്തിനു ശേഷമാണ് ഗ്രൗണ്ടിൽവച്ച് സഞ്ജീവ് ഗോയങ്ക ലക്നൗ ക്യാപ്റ്റനോട് ഏറെ നേരം സംസാരിച്ചത്. ഇരുവരും തമ്മിൽ എന്താണു പറഞ്ഞതെന്നു വ്യക്തമല്ല. എന്നാല്‍ തോൽവിയുടെ നിരാശയും രോഷവും സഞ്ജീവ് ഗോയങ്കയിൽ പ്രകടമായിരുന്നു. ഗോയങ്കയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട കെ.എൽ. രാഹുല്‍ തിരിച്ച് കാര്യമായൊന്നും പറഞ്ഞതുമില്ല.
രാഹുൽ മടങ്ങിയ ശേഷം ലക്നൗ പരിശീലകരോടും സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് ഏറെ നേരം സംസാരിക്കുന്നുണ്ടായിരുന്നു. മത്സരത്തിനു പിന്നാലെ നടത്തിയ ചർച്ചയ്ക്കിടെ ഗ്രൗണ്ടിലെ ദൃശ്യങ്ങൾ ടിവിയിൽ കാണിച്ചപ്പോഴാണ് രാഹുലിനെ സഞ്ജീവ് ഗോയങ്ക ശകാരിക്കുന്ന ദൃശ്യങ്ങൾ ആരാധകരുടെ ശ്രദ്ധയിൽപെട്ടത്. ടീം ക്യാപ്റ്റനെ പൊതുവേദിയിൽവച്ച് ലക്നൗ ഉടമ അപമാനിച്ചതു ശരിയായില്ലെന്ന് സമൂഹമാധ്യമങ്ങളിൽ ചില ആരാധകര്‍ കുറിച്ചു.
ഞെട്ടിക്കുന്ന പ്രതികരണമാണ് സഞ്ജീവ് ഗോയങ്കയുടേതെന്നും, രാഹുൽ ലക്നൗ ടീം വിട്ടുപുറത്തുപോകണമെന്നും ആരാധകരിൽ ചിലർ വാദിക്കുന്നു. ഗ്രൗണ്ടിൽ ഇത്രയേറെ ക്യാമറകൾ ഉള്ളപ്പോൾ രാഹുലിനെ ലക്നൗ ടീം ഉടമ പരസ്യമായി അപമാനിക്കരുതെന്നും വാദങ്ങളുണ്ടായി. മത്സരത്തിൽ ലക്നൗ 240 റണ്‍സെടുത്താലും ഹൈദരാബാദ് അതും പിന്തുടർന്നു വിജയിക്കുമായിരുന്നെന്ന് കെ.എൽ. രാഹുൽ പ്രതികരിച്ചു.
‘‘അസാധാരണമായ ബാറ്റിങ്ങായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദിന്റേത്. സിക്സുകൾ അടിക്കാൻ അവർ കഠിനാധ്വാനം ചെയ്യുന്നുണ്ട്. രണ്ടാം ഇന്നിങ്സിൽ ഞങ്ങൾക്കു മുന്നിൽ സാധ്യതകളൊന്നുമില്ലായിരുന്നു. അവരെ തടയാൻ ബുദ്ധിമുട്ടാണ്. ടീം തോറ്റാൽ ഞങ്ങൾ എടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.’’– രാഹുൽ വ്യക്തമാക്കി. ആദ്യം ബാറ്റു ചെയ്ത ലക്നൗ നാലു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റുപോകാതെ 9.4 ഓവറിൽ സൺറൈസേഴ്സ് വിജയത്തിലെത്തി.