ആരെറിഞ്ഞാലും എവിടെ എറിഞ്ഞാലും അടി, 10.2 ഓവറും 10 വിക്കറ്റും ബാക്കിനിൽക്കെ സൺറൈസേഴ്സ് വിജയം
Mail This Article
ഹൈദരാബാദ് ∙ പതിവുതെറ്റിക്കാതെ ഉദിച്ചുയർന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർമാരുടെ മുന്നിൽ ഉരുകിയൊലിക്കാനായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സ് ബോളർമാരുടെ വിധി. ലക്നൗ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒന്നു ഉപ്പുനോക്കാൻ പോലുമില്ലെന്ന് പവർപ്ലേയിൽ തന്നെ തെളിയിച്ച ഹൈദരാബാദ്, 9.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. സ്കോർ: ലക്നൗ 20 ഓവറിൽ 4ന് 165. ഹൈദരാബാദ് 9.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 167.
അടിമുടി അടി
ആരെറിഞ്ഞാലും എവിടെ എറിഞ്ഞാലും അടി– ഇതായിരുന്നു ഹൈദരാബാദ് ഓപ്പണർമാരായ ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശർമയുടെയും നയം. പവർപ്ലേ അവസാനിക്കുമ്പോൾ 107 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഹെഡ് 16 പന്തിൽ അർധ സെഞ്ചറി തികച്ചപ്പോൾ 19 പന്തിലായിരുന്നു അഭിഷേകിന്റെ അർധ സെഞ്ചറി. പവർപ്ലേ അവസാനിച്ചതോടെ ഹൈദരാബാദിന്റെ ‘അടിക്ക്’ മയം വരുമെന്ന് ലക്നൗ പ്രതീക്ഷിച്ചെങ്കിലും എത്രയും പെട്ടെന്ന് മത്സരം തീർക്കാനുള്ള ശ്രമത്തിലായിരുന്നു ഹെഡും അഭിഷേകും. ഹെഡ് 30 പന്തിൽ 8 വീതം സിക്സും ഫോറും നേടിയപ്പോൾ അഭിഷേക് 28 പന്തിൽ 6 സിക്സും 8 ഫോറും നേടി.
ബഡാ ബദോനി
നേരത്തേ, പവർപ്ലേയിൽ 2ന് 27 എന്ന പരിതാപകരമായ നിലയിലായിരുന്ന ലക്നൗവിനെ മൂന്നാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്ത കെ.എൽ.രാഹുൽ (33 പന്തിൽ 29)– ക്രുനാൽ പാണ്ഡ്യ (21 പന്തിൽ 24) സഖ്യമാണ് കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. രാഹുലും ക്രുനാലും പുറത്തായതിനു പിന്നാലെ ഒത്തുചേർന്ന ആയുഷ് ബദോനി (30 പന്തിൽ 55 നോട്ടൗട്ട്)– നിക്കോളാസ് പുരാൻ (26 പന്തിൽ 48 നോട്ടൗട്ട്) സഖ്യമാണ് ലക്നൗവിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 52 പന്തിൽ 99 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 30 പന്തിൽ 9 ഫോർ അടങ്ങുന്നതായിരുന്നു ബദോനിയുടെ ഇന്നിങ്സ്.