ജോലി തട്ടിപ്പ്: നഷ്ടമായത് ഒരു കോടിയിലേറെ രൂപ
Mail This Article
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് അഞ്ചംഗ സംഘം തട്ടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപ.
കേസിലെ ഒന്നാം പ്രതി അടൂർ സ്വദേശി ആർ.രാജലക്ഷ്മി, അഞ്ചാം പ്രതി ജോയ്സി എന്നിവർ അറസ്റ്റിലായിട്ടുണ്ട്. രണ്ടു പ്രതികൾകൂടി ഉടൻ പിടിയിലാകുമെന്നു പൊലീസ് പറഞ്ഞു. ഒന്നാം പ്രതി രാജലക്ഷ്മിയുടെ ഭർത്താവ് ജിതിൻ ലാൽ, രണ്ടാം പ്രതി തൃശൂർ സ്വദേശി രശ്മിയുടെ ഭർത്താവ് ശ്രീജേഷ് എന്നിവർ ഒളിവിലാണ്. നാലാം പ്രതി ജിതിൻ ലാലിന്റെ അക്കൗണ്ടിലേക്കാണ് തട്ടിയെടുത്ത പണം മുഴുവൻ എത്തിയതെന്നു കണ്ടെത്തി.
പണം നഷ്ടമായ 84 ഉദ്യോഗാർഥികളിൽ ഇരുപത്തഞ്ചോളം പേരുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾത്തന്നെ 81 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നതായി കണ്ടെത്തി. പരിശോധന പൂർത്തിയാകുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി ഒരു കോടി കടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഉദ്യോഗാർഥികളിൽനിന്ന് 2 മുതൽ 4 വരെ ലക്ഷം രൂപയാണു തട്ടിയത്. പണം നഷ്ടമായവർക്കു പൊലീസ് നോട്ടിസ് അയച്ചെങ്കിലും കുറച്ചു പേർ മാത്രമേ ഹാജരായിട്ടുള്ളൂ. വളഞ്ഞ വഴിയിൽ ജോലി നേടാൻ ശ്രമിച്ചതിന്റെ ജാള്യം കാരണം പലരും പണം നഷ്ടപ്പെട്ട വിവരം പുറത്തു പറയുന്നില്ല. കേസിൽ പ്രതികളാകുമോയെന്നു ഭയപ്പെടുന്നവരുമുണ്ട്. വായ്പ എടുത്തും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും പണം നൽകി പ്രതിസന്ധിയിലായ ചിലർ മാത്രമാണു പൊലീസിൽ മൊഴി നൽകാൻ തയാറായത്. തട്ടിപ്പുസംഘം രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽനിന്നാണ് തട്ടിപ്പിനിരയായവരെ പൊലീസ് വിളിപ്പിക്കുന്നത്. പണം നഷ്ടമായതിൽ പരാതിയില്ലെന്നും തുടർനപടികളിൽനിന്ന് ഒഴിവാക്കണമെന്നുമാണു പലരുടെയും പ്രതികരണം.
രാജലക്ഷ്മിയും ജോയ്സിയും ചേർന്ന് 2022ലാണ് തട്ടിപ്പു തുടങ്ങിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം തൃശൂരിൽ പുതിയ വീട് പണിയാനും ആഭരണങ്ങൾ വാങ്ങാനും ചെലവഴിച്ചെന്ന് രാജലക്ഷ്മി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. രാജലക്ഷ്മിയാണ് പിഎസ്സിയുടെ പേരിലുള്ള വ്യാജ കത്ത് തയാറാക്കിയത്. പണത്തിന്റെ ഇടപാടുകളെല്ലാം ഭർത്താവ് ജിതിന്റെ നിയന്ത്രണത്തിലായിരുന്നു. ജോയ്സിയും രശ്മിയുടെ ഭർത്താവ് ശ്രീജേഷുമാണ് പിഎസ്സി ഉദ്യോഗസ്ഥരെന്ന വ്യാജേന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ അഭിമുഖം നടത്തിയതെന്നും പൊലീസ് കണ്ടെത്തി. ഇതിന്റെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.