സഹ. സർവീസ് ജൂനിയർ ക്ലാർക്ക്: 198 പേർക്ക് നേരിട്ട് നിയമന ശുപാർശ
Mail This Article
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘം/ബാങ്കുകളിലേക്കുള്ള നിയമനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് 198 പേർക്കു നേരിട്ടു നിയമന ശുപാർശ നൽകി. 15/2022 വിജ്ഞാപന പ്രകാരം തയാറാക്കിയ ജൂനിയർ ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്നായിരുന്നു നിയമന ശുപാർശ. ഫെബ്രുവരി 6നും 9നും കൊല്ലം, പാലക്കാട് ജില്ലകളിലെ നിശ്ചിത കേന്ദ്രങ്ങളിലാണ് ഉദ്യോഗാർഥികൾക്കു നിയമന ശുപാർശ കൈമാറിയത്. ഒന്നിലധികം റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരിൽനിന്ന് എൻഒസി വാങ്ങിയിരുന്നതിനാൽ കാലതാമസം ഒഴിവാക്കി പരമാവധി പേർക്കു നിയമന ശുപാർശ നൽകിയെന്നു പരീക്ഷാ ബോർഡ് അധികൃതർ അറിയിച്ചു. നേരത്തെ മാസങ്ങളോളം കാലതാമസമെടുക്കുന്ന നിയമനശുപാർശാ നടപടികളാണ് ഒറ്റ ദിവസംകൊണ്ടു പൂർത്തിയാക്കാൻ കഴിഞ്ഞത്.
ഇതു രണ്ടാം തവണയാണ് സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഉദ്യോഗാർഥികൾക്കു നേരിട്ടു നിയമന ശുപാർശ നൽകുന്നത്. നേരത്തെ 10/2022 വിജ്ഞാപന പ്രകാരം തയാറാക്കിയ ജൂനിയർ ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് 200ൽ അധികം പേർക്കു നിയമന ശുപാർശ നൽകിയിരുന്നു. ഡിസംബർ 7നു തിരുവനന്തപുരത്തും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ നിയമന ശുപാർശ 14നു എറണാകുളത്തും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നിയമന ശുപാർശ 15നു കോഴിക്കോടുമാണ് നൽകിയത്. പുതിയ പരിഷ്കാരം മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സഹകരണ സർവീസ് പരീക്ഷാ ബോർഡ്.