സ്റ്റാഫ് നഴ്സ്: റാങ്ക് ലിസ്റ്റിനെ ‘മയക്കിക്കിടത്തി’ താൽക്കാലിക നിയമനം തകൃതി
Mail This Article
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയുടെ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ താൽക്കാലിക നിയമനം തകൃതി.
പാലക്കാട് ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫിസ് പ്രസിദ്ധീകരിച്ചു. ജിഎൻഎം/ ബിഎസ്‌സി നഴ്സിങ് വിജയിച്ചവരും നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ ഉള്ളവർക്കുമാണ് അവസരം. പ്രായപരിധി: 40 വയസ്സ്. മറ്റു ജില്ലകളിലും സമാനരീതിയിൽ താൽക്കാലികനിയമനം നടക്കുന്നതായാണു വിവരം. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ താൽക്കാലിക നിയമനം നടത്താൻ പാടില്ലെന്ന വ്യവസ്ഥ അട്ടിമറിച്ചു നടത്തുന്ന നിയമനം സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു വലിയ തിരിച്ചടിയായിട്ടുണ്ട്.
നിയമന ശുപാർശ 13% മാത്രം
സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽ നിന്ന് 14 ജില്ലകളിലുമായി ഇതുവരെ നിയമന ശുപാർശ ലഭിച്ചത് 13% പേർക്കു മാത്രം. ഏറ്റവും കൂടുതൽ ശുപാർശ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്–140. കുറവ് വയനാട് ജില്ലയിൽ–6. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ 50 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. അടുത്ത നവംബർ 28 മുതൽ 2025 ജനുവരി 24 വരെയുള്ള വിവിധ തീയതികളിലായി എല്ലാ ജില്ലയിലെയും റാങ്ക് ലിസ്റ്റ് അവസാനിക്കും. ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ പകുതി പേർക്കുപോലും ഇതിനുള്ളിൽ നിയമന ശുപാർശ ലഭിക്കില്ല. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 3015 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
നിയമനമില്ലാതെ വയനാട്
വയനാട് ജില്ലയിലെ സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടന്നിട്ട് 7 മാസം കഴിഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ 7നു ശേഷം ഒരാൾക്കു പോലും ജില്ലയിൽ നിയമന ശുപാർശ നൽകാൻ കഴിഞ്ഞിട്ടില്ല. 347 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 6 പേർക്കു മാത്രമാണ് ഇതുവരെ ശുപാർശ ലഭിച്ചത്. സമീപജില്ലകളായ കണ്ണൂർ, കാസർകോട് ജില്ലകളിൽ യഥാക്രമം 78, 64 പേർക്കുവീതം ശുപാർശ ലഭിച്ചപ്പോഴാണ് വയനാട് ജില്ലയിലെ നിയമന നിഷേധം. സ്റ്റാഫ് നഴ്സ് മുൻ റാങ്ക് ലിസ്റ്റിൽനിന്ന് വയനാട് ജില്ലയിൽ 124 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.