കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ എത്തി പൊലീസ്; കിട്ടിയത് ടാറും കരിങ്കൽ ചീളുകളും
Mail This Article
നാദാപുരം (കോഴിക്കോട്)∙ പെരുമുണ്ടച്ചേരിയിൽ പൊലീസിനെയും നാട്ടുകാരെയും വെട്ടിലാക്കി വ്യാജ സ്റ്റീൽ ബോംബ്. പെരുമുണ്ടച്ചേരി അരൂർ കൈരളി ബസ് സ്റ്റോപ്പിന് സമീപം പേരാവുള്ളതിൽ മഠത്തിൽ പീടിക റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്.
പറമ്പിൽ കുളം നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. ഈ മണ്ണിലാണ് തൊഴിലാളികൾ സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. നാദാപുരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സ്റ്റീൽ കണ്ടെയ്നർ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിൽ നിർവീര്യമാക്കുന്നതിനിടെയാണ് കണ്ടെയ്നറിൽ ടാറും കരിങ്കൽ ചീളുകളും നിറച്ച് ഉപേക്ഷിച്ചതാണെന്ന് വ്യക്തമായത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കണ്ടെയ്നർ ബോംബാണെന്ന സംശയം ഉയർന്നത് പൊലീസിനെയും വലച്ചു.