‘പേരിനൊപ്പമുള്ള ഗാന്ധി കൂട്ടിവിളിക്കാൻ അർഹതയില്ലാത്ത ആളായി രാഹുൽ മാറി; ഡിഎൻഎ പരിശോധിക്കണം’
Mail This Article
പാലക്കാട്∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി.അൻവർ എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അന്‍വര്‍.
രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആരോപിച്ചു. പാലക്കാട് എടത്തനാട്ടുകര എൽഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയിലായിരുന്നു അധിക്ഷേപം. കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിന് മറുപടിയായാണ് അൻവറിന്റെ അധിക്ഷേപം.
‘‘രാഹുൽ ഗാന്ധി, ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടിവിളിക്കാൻ അർഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുൽ മാറി. ഞാൻ മാത്രമല്ല ഇത് പറയുന്നത്. നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. എനിക്കാ കാര്യത്തിൽ നല്ല സംശയമുണ്ട്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ’’– അൻവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് രാഹുൽ കേരളത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ചോദിച്ചത്. രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്തുവന്നിരുന്നു.