വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം
Mail This Article
മാനന്തവാടി ∙ തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. ഇന്ന് രാവിലെ 6.15 ന് കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സി.പി.മൊയ്‌തീൻ, ആഷിഖ്, സന്തോഷ്, സോമൻ എന്നിവരാണ് കമ്പമലയിൽ എത്തിയതെന്നാണ് വിവരം. 2 പേരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. തൊഴിലാളികൾ താമസിക്കുന്ന പാടിയോട് ചേർന്ന കവലയിലാണ് മാവോയിസ്റ്റുകളെത്തിയത്.
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് പേര്‍ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര്‍ മുകളില്‍ കാത്തുനില്‍ക്കുകയുമാണ് ചെയ്തത്. പിന്നീട് കാട്ടിലേക്ക് കയറിപ്പോയി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ മാവോയിസ്റ്റ് സംഘമെത്തി കമ്പമലയില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫിസ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സായുധരായ അഞ്ചംഗ സംഘമാണ് തൊഴിലാളികള്‍ക്ക് ഐക്യദാർഢ്യമെന്ന പേരില്‍ ഓഫിസില്‍ നാശം വരുത്തിയത്. കമ്പമല പാടിയിലെത്തിയ സായുധസംഘം മാവോയിസ്റ്റ് നിരീക്ഷണത്തിനായി പൊലീസ് സ്ഥാപിച്ച ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയത്.